തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പുതിയ ഒ.പി കൗണ്ടര്‍ തുറന്നു

ജനങ്ങള്‍ക്ക് മികച്ച ചികില്‍സ ലഭിക്കുന്നതിന് ആശുപത്രിയുടെ നിലവാരം ഇനിയും ഉയര്‍ത്തുമെന്ന് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു. താലൂക്ക് ആശുപത്രിയില്‍ അത്യാധുനിക സംവിധാനത്തോടു കൂടി നിര്‍മ്മിച്ച ഒ.പി കൗണ്ടര്‍ നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദേഹം. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ജനങ്ങള്‍ക്ക് മികച്ച ചികില്‍സ താലൂക്ക് ആശുപത്രിയില്‍ നിന്ന് തന്നെ ലഭിക്കണം. അതിനായുള്ള പരിശ്രമത്തിലാണ്. ഡയാലിസിസ് സെന്റര്‍ ഏകീകരിച്ച് സൗകര്യം വിപുലീകരിക്കും. വെള്ളക്ഷാമം ആശുപത്രിയില്‍ രൂക്ഷമാണ്. അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നഗരസഭക്കൊപ്പം നിന്ന് നടത്തി വരികയാണ്. 14 കോടി രൂപ ചെലവില്‍ പുതിയ കെട്ടിടം ആശുപത്രിയില്‍ ഉടന്‍ നിര്‍മ്മാണം ആരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു.

നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷനായി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ദിവസവും രണ്ടായിരത്തോളം രോഗികളാണ് ഒപിയെലെത്താറുള്ളത്. ആശുപത്രിയുടെ പ്രധാന കവാടം വഴി എത്തുമ്പോള്‍ തന്നെ ഒപി കൗണ്ടര്‍ കാണാം. രോഗികള്‍ക്ക് ഇരുന്ന് വിശ്രമിക്കാന്‍ 125 ഓളം കസേരകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആശുപത്രിയിലെത്തുന്നവര്‍ മെഷീനില്‍ നിന്നും നമ്പര്‍ കൈപറ്റി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഇരിപ്പിടത്തില്‍ വിശ്രമിക്കാവുന്നതാണ്. നമ്പര്‍ വിളിക്കുന്ന സമയത്ത് മാത്രം ഒ.പി ടിക്കറ്റിന് കൗണ്ടറില്‍ എത്തിയാല്‍ മതിയെന്നത് കൊണ്ട് തന്നെ ക്യൂ നില്‍ക്കാതെ ടിക്കറ്റ് ലഭിക്കാന്‍ ഇത് സഹായകമാകും.

മുന്‍ മന്ത്രി പി.കെ അബ്ദുറബ് മുഖ്യാതിഥിയായി. വൈസ് ചെയര്‍പേഴ്സണ്‍ സി.പി സുഹ്റാബി, സ്ഥിരസമിതി അധ്യക്ഷരായ സി.പി ഇസ്മായീല്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, എം, സുജിനി,ചെമ്പ വഹിദ, സുപ്രണ്ട് ഡോ. പ്രഭുദാസ്, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, എം അബ്ദുറഹ്‌മാന്‍ കുട്ടി, കെ മൊയ്തീന്‍ കോയ, ശ്രീരാഗ് മോഹന്‍, വി.പി കുഞ്ഞാമു, സിദ്ധീഖ് പനക്കല്‍, കക്കടവത്ത് അഹമ്മദ് കുട്ടി, ജാഫര്‍ കുന്നത്തേരി, പി.കെ അസീസ്, ഡോ. അനൂപ്, മനോജ് കുമാര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top