സൈബര്‍ തട്ടിപ്പ് ; ചൂരല്‍മല സ്വദേശിനിക്ക് 1.05 ലക്ഷം രൂപ നഷ്ടമായി

കല്‍പ്പറ്റ: ചുരല്‍മല സ്വദേശിനിയായ വീട്ടമ്മയ്ക്ക് സൈബര്‍ തട്ടിപ്പില്‍ പണം നഷ്ടമായെന്ന് പരാതി. പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വന്ന ലിങ്ക് തുറന്നതിനെതുടര്‍ന്ന് 3 അക്കൗണ്ടുകളില്‍നിന്നായി 1,05,733 രൂപ നഷ്ടപ്പെടുകയായിരുന്നു.

ചുരല്‍മല കുളക്കാട്ടുമുണ്ടയില്‍ നന്ദക്ക് ചികിത്സാസഹായമായി ലഭിച്ച പണമാണ് കവര്‍ന്നത്. ഛോട്ടേലാല്‍ റസുരത് യാദവ് എന്നയാളുടെ പേരിലുള്ള സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ബാങ്കിലെ അക്കൗണ്ടിലേക്കാണ് തുക മാറ്റിയത്.

ആഗസ്ത് 31ന് പിഎം കിസാന്‍ എന്ന പേരില്‍ പ്രാദേശിക വാട്സ് ആപ്പ് ഗ്രൂപ്പില്‍ വന്ന ലിങ്ക് തുറന്നതോടെ നന്ദയുടെ മൊബൈല്‍ പ്രവര്‍ത്തന രഹിതമായിരുന്നു. മൊബൈല്‍ നന്നാക്കിയ ശേഷം ബാങ്ക് അവധി ദിനമായിരുന്ന വ്യാഴാഴ്ച ഗ്രാമീണ്‍ ബാങ്ക് അക്കൗണ്ടില്‍നിന്ന് തവണകളായി 10,000 രൂപ നഷ്ടമായി. തിരുവോണ ദിനത്തില്‍ ഇന്ത്യന്‍ ബാങ്കിന്റെ അക്കൗണ്ടിലുണ്ടായിരുന്ന 95,541 രൂപയും കവര്‍ന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കിലുണ്ടായിരുന്ന 192 രൂപയും പിന്‍വലിക്കപ്പെട്ടിട്ടുണ്ട്.

കേള്‍വിസംബന്ധമായ ബുദ്ധിമുട്ടിനെതുടര്‍ന്ന് സുമനസ്സുകളുടെ സഹായത്തോടെ ഒരു ചെവിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി രണ്ടാമത്തെ ചെവിയുടെ ശസ്ത്രക്രിയക്കായി ബാങ്കില്‍ സൂക്ഷിച്ച പണമാണ് നഷ്ടമായതെന്ന് നന്ദ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top