പരപ്പനങ്ങാടിയില്‍ അരക്കോടി രൂപയുടെ കുഴല്‍പ്പണവുമായി ഒരാള്‍ പിടിയില്‍

പരപ്പനങ്ങാടി: അരക്കോടി രൂപയുടെ കുഴല്‍പ്പണവുമായി ഒരാള്‍ പിടിയില്‍. മാരുതി സ്വിഫ്റ്റ് കാറില്‍ കടത്തിക്കൊണ്ടു പോയിരുന്ന അരക്കോടി രൂപയോളം 500 രൂപയുടെ നോട്ടുകള്‍ രഹസ്യ അറയില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ മുനീര്‍ സി കെ (47) എന്നയാളാ ണ് പോലീസ് പിടിയിലായത്. പരപ്പനങ്ങാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജിനേഷ് കെ ജെ സബ്ഇന്‍സ്‌പെക്ടര്‍ അരുണ്‍ ആര്‍ യു, പരമേശ്വരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ സതീഷ്, സിന്ധുജ, അനീഷ് പീറ്റര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്,സുഭാഷ്, വിബീഷ്,രമേഷ്, മുജീബ് റഹ്‌മാന്‍ എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ചെട്ടിപ്പടി ഭാഗത്ത് നിന്നും ചെമ്മാട് ഭാഗത്തേക്ക് പോയിരുന്ന വാഹനത്തില്‍ നിന്നാണ് പണം കണ്ടെത്തിയത്. പ്രാഥമികമായ പരിശോധനയില്‍ വാഹനത്തില്‍ അസ്വാഭാവികത ഒന്നും കണ്ടില്ലെങ്കിലും വിശദമായിട്ടുള്ള പരിശോധനയില്‍ കാറില്‍ അനധികൃതമായി നിര്‍മ്മിച്ച രണ്ട് രഹസ്യ അറകള്‍ നിര്‍മ്മിച്ചിട്ടുള്ളതായി കണ്ടെത്തി. അതിലെ ഒരു അറയില്‍ നിന്നാണ് ഈ പണം പിടിച്ചെടുത്തിട്ടുള്ളത്.

നാല്‍പത്തൊമ്പതു ലക്ഷത്തി അമ്പതിനായിരം രൂപയാണ് ഇയാളില്‍നിന്ന് പിടിച്ചെടുത്തിട്ടുള്ളത്. മുമ്പും സമാനമായ രീതിയില്‍ ഇയാള്‍ പണം കടത്തിയിട്ടുണ്ടോ എന്നുള്ള കാര്യം പരിശോധിക്കുന്നുണ്ട്.

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ് കുഴല്‍പ്പണ- സ്വര്‍ണ്ണ മാഫിയയ്‌ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കിയിരുന്നു. പരപ്പനങ്ങാടി, വളാഞ്ചേരി, കല്‍പകഞ്ചേരി, പെരിന്തല്‍മണ്ണ തേഞ്ഞിപ്പാലം മേലാറ്റൂര്‍, മലപ്പുറം, മങ്കട,നിലമ്പൂര്‍, എന്നിവിടങ്ങളിലൊക്കെ കോടിക്കണക്കിന് രൂപയുടെ കുഴല്‍പ്പണ വേട്ട കഴിഞ്ഞ മാസങ്ങളില്‍ നടത്തിയിരുന്നു. മൂന്നുദിവസം മുമ്പാണ് പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ 32 ലക്ഷം രൂപയോളം പിടികൂടിയത്. പിടികൂടിയ പണം കോടതിയില്‍ ഹാജരാക്കി. പണത്തിന്റെ കൂടുതല്‍ നടപടികള്‍ക്കായി ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും രേഖാമൂലമുള്ള റിപ്പോര്‍ട്ട് മുഖാന്തിരം അറിയിക്കുമെന്നും പോലീസ് അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top