പട്ടാപ്പകല്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 9.75 പവന്‍ കവര്‍ന്നു

ഫറോക്ക് : രാമനാട്ടുകര ഗവ.യുപി സ്‌കൂളിനു സമീപം പട്ടാപ്പകല്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 9.75 പവന്‍ കവര്‍ന്നു. പരിയാപുരത്ത് നന്ദനത്തില്‍ പട്ടയില്‍ സജേഷിന്റെ വീട്ടിലാണ് ഇന്നലെ പകല്‍ മോഷണം നടന്നത്. മുന്‍വശത്തെ വാതില്‍ കുത്തിപ്പൊളിച്ചു അകത്തു കടന്ന മോഷ്ടാക്കള്‍ മുകള്‍ നിലയിലെ അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് കൈക്കലാക്കിയത്. വീട്ടിലെ കിടപ്പു മുറികളിലെ അലമാരകള്‍ തുറന്നു സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്.

തിരുവണ്ണൂര്‍ കോട്ടണ്‍ മില്ലില്‍ ജീവനക്കാരനായ സജേഷും ഗവ.യുപി സ്‌കൂള്‍ അധ്യാപികയായ ഭാര്യ സുജയും രാവിലെ 9.15നാണ് വീട് അടച്ചു ജോലിക്കു പോയത്. സേവാമന്ദിരം സ്‌കൂള്‍ വിദ്യാര്‍ഥിയായ മകള്‍ ഉച്ചയ്ക്ക് ഒന്നിനു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മുന്‍വശത്തെ വാതില്‍ തുറന്നു കിടക്കുന്നതു കണ്ടു. വിവരം സമീപത്തെ സ്‌കൂളിലുണ്ടായിരുന്ന അമ്മ സുജയെ അറിയിച്ചു. സുജ എത്തിയപ്പോഴാണ് വാതില്‍ കുത്തിപ്പൊളിച്ചതായി കാണപ്പെട്ടത്. കള്ളന്‍ കയറിയതാണെന്നു മനസ്സിലായതോടെ ഫറോക്ക് പൊലീസില്‍ അറിയിക്കുകയായിരുന്നു.

ഫറോക്ക് അസി.കമ്മിഷണര്‍ എ.എം.സിദ്ദിഖ്, ഇന്‍സ്‌പെക്ടര്‍ ടി.എസ്.ശ്രീജിത്ത്, എസ്‌ഐമാരായ ആര്‍.എസ്.വിനയന്‍, എസ്.അനൂപ്, ക്രൈം സ്‌ക്വാഡ് എസ്‌ഐ പി.സി.സുജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും പി.ശ്രീരാജിന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി തെളിവുകള്‍ ശേഖരിച്ചു. നഗരപ്രദേശത്ത് അടച്ചിട്ട വീട്ടില്‍ പട്ടാപ്പകല്‍ മോഷണം നടന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസും എസിപി ക്രൈം സ്‌ക്വാഡും വ്യാപക അന്വേഷണം തുടങ്ങി. ഫറോക്ക് പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top