ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിന് പിതാവ് വിഷം കൊടുത്തു, ചികിത്സയിലായിരുന്ന 14 കാരി മരിച്ചു

കൊച്ചി: എറണാകുളം ആലുവയില്‍ ദുരഭിമാന കൊലപാതകം. ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിന് പിതാവ് വിഷം നല്‍കിയ പതിനാലുകാരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. കമ്പി വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച ശേഷമാണ് പിതാവ് കളനാശിനി കുട്ടിയുടെ വായിലേക്ക് ബലമായി ഒഴിച്ച് നല്‍കിയത്. സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസം 29 ന് ഞായറാഴ്ച്ചയായിരുന്നു കൊടും ക്രൂരത. അമ്മയേയും സഹോദരനേയും ബലം പ്രയോഗിച്ച് വീടിന് പുറത്താക്കിയായിരുന്നു മകളോട് ഈ ക്രൂരത. സഹപാഠിയായ ഇതര മതത്തില്‍പെട്ട ആണ്‍കുട്ടിയുമായുള്ള പ്രണയമായിരുന്നു പിതാവന്റെ വൈരാഗ്യത്തിന് കാരണം. പ്രണയ ബന്ധം അറിഞ്ഞ പിതാവ് ഫോണ്‍ ഉപയോഗിക്കുന്നതിനടക്കം മകളെ വിലക്കിയിരുന്നു. പെണ്‍കുട്ടിയുടെ ഫോണ്‍ പിടിച്ചു വക്കുകയും ചെയ്തു. എന്നാല്‍ മറ്റൊരു ഫോണ്‍ ഉപയോഗിച്ച് പെണ്‍കുട്ടി സഹപാഠിയുമായുള്ള സൗഹൃദം തുടര്‍ന്നു. ഇതറിഞ്ഞ് രോക്ഷാകുലനായ പിതാവ് ഞായറാഴ്ച രാവിലെയാണ് മകളെ കമ്പി വടികൊണ്ട് അടിച്ച് കയ്യും കാലും ഒടിച്ചത്.

പിന്നാലെ പച്ചക്കറിക്ക് തളിക്കുന്ന കീടനാശിനി പെണ്‍കുട്ടിയുടെ വായിലേക്ക് ബലമായി ഒഴിച്ചു. വിഷം അകത്തു ചെന്ന കുഴഞ്ഞു വീണ പെണ്‍കുട്ടിയെ വീട്ടിലുള്ള മറ്റുള്ളവര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിച്ചു.

വിവരമറിഞ്ഞെത്തിയ പൊലീസിനോട് പിതാവിന്റെ ക്രൂരത മകള്‍ തന്നെയാണ് മൊഴിയായി നല്‍കിയത്. ആശുപത്രിയിലെത്തി മൊഴിയെടുത്ത മജിസ്‌ട്രേറ്റിനോടും കുട്ടി ഇതേ കാര്യം ആവര്‍ത്തിച്ചു. ഈ മൊഴിപ്രകാരം പിതാവിനെ പൊലീസ് കഴിഞ്ഞ ബുധനാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള കുട്ടി ഇന്ന് വൈകിട്ട് നാലേ മുക്കാലോടെയാണ് മരിച്ചത്. അറസ്റ്റിലായ പിതാവ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റില്‍ ജയിലിലാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top