മലപ്പുറം:വേങ്ങര പഞ്ചായത്തിലെ പതിനേഴാം വാർഡിലെ വലിയോറ പാണ്ടികശാല ചെറുകരമല കുടിവെള്ള പദ്ധതിക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിന്നും 56 ലക്ഷം രൂപയുടെ ഫണ്ട് അനുവദിചച്ചു. ഇതോടെ ഈ പ്രദേശത്തെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാവും. ജലനിധിയുള്ള പഞ്ചായത്തായതിനാൽ ഇവിടേക്ക് മാത്രമായി കുടിവെള്ള പദ്ധതി അനുവദിക്കുന്നതിന് സാങ്കേതിക തടസ്സം ഉണ്ടായിരുന്നു. നൂറോളം കുടുംബങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശമാണ് ഈ ചെറുകരമല ഇവിടെ വീടുകളിൽ അധികവും കിണർ ഇല്ലാത്തവരും. ഇവർ കുളിക്കാനും മറ്റും ആശ്രയിച്ചിരുന്നത് കടലുണ്ടിപ്പുഴയെ ആയിരുന്നു. വലിയോറ ബാക്കിക്കയം റെഗുലേറ്റർ വന്നത് മൂലം ഇവിടെ ഉണ്ടായിരുന്ന കുളിക്കടവ് നഷ്ടമാവുകയും ഇവിടെയെല്ലാം വലിയ കോൺക്രീറ്റ് ഭിത്തി കെട്ടി ഉയർത്തിയത് മൂലം പുഴയിലേക്ക് ഇറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലായതും ഈ പ്രദേശത്തെ ജനങ്ങളെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു.
സാമ്പത്തികമായി ഏറെ പ്രയാസം അനുഭവിക്കുന്നവരാണ് ഇവിടെ താമസിക്കുന്നവരിൽ അധികപേരും. കടലുണ്ടിപ്പുഴക്ക് സമീപം കിണർ നിർമ്മിച്ച നൂറോളം വരുന്ന കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാരുടെ ആവശ്യത്തിന് ഇതോടെ അറുതിയാവുകയാണ്. ജലനിധി പദ്ധതിനടപ്പിലാക്കിയ പഞ്ചായത്ത് ആയതിനാൽ ഇവിടേക്ക് മാത്രമായി പ്രത്യേക പദ്ധതി ആരംഭിക്കാൻ വേങ്ങര ഗ്രാമപഞ്ചായത്തിന് സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. മാത്രമല്ല ജലനിധിയുടെയും ജലജീവൻ മിഷന്റെയും വെള്ളം ഈ മലയിലേക്ക് കയറാത്ത അവസ്ഥയും നിലവിലുണ്ട്. ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിന്ന് ഫണ്ട് അനുവദിച്ചതോടെ ഏറെനാളത്തെ സ്വപ്നം യഥാർത്യമാവുന്നതോടെ ഏറെആശ്വാസത്തിലും ആഹ്ലാദത്തിലുമാണ് പ്രദേശവാസികൾ.
സാങ്കേതികാനുമതിയും ടെൻഡർ നടപടികളും പൂർത്തിയാക്കി എത്രയും പെട്ടെന്ന്പ്രവർത്തി ആരംഭിക്കാനാവുമെന്ന് വാർഡ് മെമ്പർ യൂസുഫലി വലിയോറ പറഞ്ഞു.




