Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ 3കുട്ടികളില്‍ കൂടി കുഷ്ഠരോഗം സ്ഥിരീകരിച്ചു

HIGHLIGHTS : 3 more children have been diagnosed with leprosy in Malappuram district

മലപ്പുറം ജില്ലയില്‍ ഈ മാസം മൂന്ന് കുട്ടികള്‍ക്കും 15 മുതിര്‍ന്ന വ്യക്തികള്‍ക്കും കുഷ്ഠരോഗം സ്ഥിരീകരിച്ചതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതോട് കൂടി ഈ വര്‍ഷം ഒമ്പത് കുട്ടികളും 38 മുതിര്‍ന്ന വ്യക്തികളും രോഗബാധിതരായി. എല്ലാവരും തന്നെ കുഷ്ഠരോഗത്തിനെതിരെയുള്ള വിവിധൗഷധ ചികിത്സയിലാണ്.

2023 സെപ്റ്റംബര്‍ 20 മുതല്‍ നവംബര്‍ 30 വരെ ആണ് ആയിരുന്നു ജില്ലയില്‍ ബാല മിത്ര 2.0 ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്. കുട്ടികളില്‍ ഉണ്ടാകുന്ന കുഷ്ഠരോഗം നേരത്തെ കണ്ടെത്തുന്നതിനും ചികിത്സ നടത്തുന്നതിനുമുള്ള പരിപാടിയാണ് ബാല മിത്ര. സ്‌കൂള്‍ അധ്യാപകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി ഇവര്‍ വഴി കുട്ടികളെ സ്‌ക്രീനിങ് പരിശോധനകള്‍ നടത്തുകയും കുഷ്ഠരോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ സൗജന്യമായി വിദഗ്ധ ചികിത്സ നല്‍കുകയും ചെയ്യുക എന്നതാണ് ബാലമിത്ര പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഈ ക്യാമ്പയിന്‍ വഴിയാണ് ജില്ലയില്‍ പുതിയ കുഷ്ഠരോഗികളുണ്ടെന്ന് കണ്ടെത്തിയത്. നേരത്തെ കണ്ടെത്തിയാല്‍ വിവിധൗഷധ ചികിത്സ വഴി പൂര്‍ണമായും ഭേദമാക്കാവുന്ന അസുഖമാണ് കുഷ്ഠരോഗം.

sameeksha-malabarinews

സ്‌കൂളുകളിലും അംഗന്‍വാടികളിലും കൃത്യമായ ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടത്തിയതിന്റെ ഫലമായി വിദ്യാര്‍ത്ഥികളും അധ്യാപകരും വഴി രക്ഷിതാക്കളിലേക്ക് കൃത്യമായ സന്ദേശങ്ങള്‍ എത്തുകയും എല്ലാവരും കുഷ്ഠരോഗ പ്രതിരോധത്തെ കുറിച്ച് ബോധവാന്മാരാകുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ രക്ഷിതാക്കളിലും കുട്ടികളിലും ശാസ്ത്രീയമായി തന്നെ പരിശോധന നടത്തുകയും അതുകൊണ്ടുതന്നെ പുതിയ കുഷ്ഠരോഗികളെ ജില്ലയില്‍ കണ്ടെത്തുകയും ചെയ്യുകയാണ് ഉണ്ടായത്. ഐക്യരാഷ്ട്രസഭ സഭയുടെ നിര്‍ദ്ദേശപ്രകാരം 2030 ഓടുകൂടി ലോകത്തില്‍ നിന്നും നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ട രോഗങ്ങളില്‍ ഒന്നാണ് കുഷ്ഠരോഗം.

 

*എന്താണ് കുഷ്ഠരോഗം*
മൈക്കോബാക്ടീരിയം ലെപ്രേ എന്ന ഇനത്തില്‍ പെട്ട ബാക്ടീരിയകള്‍ വഴി ഉണ്ടാകുന്ന ഒരു രോഗമാണ് കുഷ്ഠം.

*രോഗ ലക്ഷണങ്ങള്‍*
മുഖ്യമായും ശ്വാസനാളത്തിന്റെ മേല്‍ഭാഗത്തെ ഉപരിതലനാഡികളേയും ശ്ലേഷ്മപടലത്തേയും ബാധിക്കുന്ന കുഷ്ഠത്തിന്റെ പ്രധാന ബാഹ്യലക്ഷണം ചര്‍മ്മത്തിലെ ക്ഷതങ്ങളാണ്. ചികിത്സ ചെയ്യാതിരുന്നാല്‍ ഈ രോഗം ക്രമേണ വഷളായി, ചര്‍മ്മത്തിനും നാഡികള്‍ക്കും, അവയവങ്ങള്‍ക്കും, കണ്ണ് ഉള്‍പ്പെടെയുള്ള ഇന്ദ്രിയങ്ങള്‍ക്കും സ്ഥായിയായ കേടു വരുത്താനിടയുണ്ട്. എങ്കിലും പൊതുവേ വിശ്വസിക്കപ്പെടുന്നതു പോലെ, ശരീരഭാഗങ്ങള്‍ ഈ രോഗത്തിന്റെ മാത്രം ഫലമായി അടര്‍ന്നു പോകാറില്ല; എന്നാല്‍ ദ്വിതീയമായ അണുബാധയില്‍ അവയവങ്ങള്‍ക്ക് ക്ഷതം പറ്റുകയോ ചേതന നഷ്ടപ്പെടുകയോ ചെയ്യാം. കുഷ്ഠബാധ ശരീരത്തിന്റെ പ്രതിരോധശക്തിയെ ദുര്‍ബ്ബലപ്പെടുത്തുന്നതു മൂലമാണ് ഇതു സംഭവിക്കുന്നത്. ഈ ദ്വിതീയബാധകളില്‍ അവയവങ്ങള്‍ ക്ഷയിക്കുകയോ, വികൃതമാവുകയോ, അസ്ഥികള്‍ ആഗിരണം ചെയ്യപ്പെട്ട് ചെറുതാവുകയോ ചെയ്യാം.

നമ്മുടെ തൊലിപ്പുറത്തുള്ള നിറം മങ്ങിയ ചുവപ്പു നിറമുള്ളതും ആയ സ്പര്‍ശനശേഷി കുറഞ്ഞ പാടുകള്‍, തടിപ്പുകള്‍, ചൊറിച്ചില്‍ ഇല്ലാത്ത പാടുകള്‍, തടിച്ചതും തിളക്കം ഉള്ളതും ആയ ചര്‍മം, ശരീരത്തിലെ പുതിയ നിറവ്യത്യാസങ്ങള്‍, ചെവിയിലെ തടിപ്പുകള്‍, നാഡികള്‍ക്ക് വേദനയും തടിപ്പും, വേദനയില്ലാത്ത വ്രണങ്ങള്‍, കൈകാലുകളിലെ മരവിപ്പ് എന്നിവ കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങളായേക്കാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും ഇവ കുഷ്ഠരോഗം അല്ല എന്ന് ഉറപ്പിക്കുകയും ചെയ്യേണ്ടതാണ്. ഇതുവഴി കുഷ്ഠരോഗത്തെ നേരത്തെ കണ്ടെത്തി പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്

*ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍*
ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദമാകുന്ന അസുഖമായത് കൊണ്ട് തന്നെ കുഷ്ഠരോഗികളോട് വിവേചനം കാണിക്കുകയോ സമൂഹത്തില്‍ നിന്ന് അകറ്റി നിര്‍ത്തുകയോ ചെയ്യരുത്.

കുഷ്ഠരോഗം ഇപ്പോഴും നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന ഒരു അസുഖമാണ്. ഇപ്പോഴും പുതിയ രോഗികളെ കണ്ടെത്തുന്നുണ്ട്. കുഷ്ഠരോഗത്തെ പ്രതിരോധിക്കാന്‍ കഴിയില്ല എങ്കിലും നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന ഒരു രോഗമാണ്. ഇത് വഴി അംഗവൈകല്യം സംഭവിക്കുന്നത് നമുക്ക് തടയാന്‍ കഴിയും. ഇത്തരത്തിലുള്ള വിവിധൗഷധ ചികിത്സയാണ് കുഷ്ഠരോഗത്തിനായി ചെയ്യുന്നത്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കുഷ്ഠരോഗ പരിശോധനയും ചികിത്സയും സൗജന്യമാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!