സ്വര്‍ണം വാങ്ങി ഓണ്‍ലൈന്‍ പണമിടപാടിലൂടെ തട്ടിപ്പ്; 2 പേര്‍ പിടിയില്‍

ഫറോക്ക് : ജ്വല്ലറികളില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങി ഓണ്‍ലൈന്‍ പണമിടപാട് സംവിധാനം വഴി പണം നല്‍കിയെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തുന്ന 2 പേര്‍ അറസ്റ്റില്‍. കണ്ണൂര്‍ ആരോളി അമൃതം വീട്ടില്‍ അഭിഷേക് (25), പേരാവൂര്‍ ഇടപ്പറ വീട്ടില്‍ അഷ്‌റഫ് (34) എന്നിവരെയാണ് ഫറോക്ക് അസി. കമീഷണര്‍ എ എം സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡും ഫറോക്ക് എസ്‌ഐ അനൂപും സംഘവും ചേര്‍ന്ന് പിടികൂടിയത്.

ജ്വല്ലറികളില്‍നിന്ന് സ്വര്‍ണം വാങ്ങിയശേഷം എന്‍ഇ എഫ്ടി ഇടപാടിലൂടെ പണം കൈമാറിയതായി കാണിച്ച് തട്ടിപ്പ് നടത്തുന്നതാണ് ഇവരുടെ രീതി.പണം അക്കൗണ്ടില്‍ വരാത്തതിനെ തുടര്‍ന്ന് ഉടമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഫറോക്ക് മലബാറി ഫാഷന്‍ ജ്വല്ലറിയില്‍ നിന്ന് നാല് ലക്ഷം രുപയുടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയ ഒന്നാം പ്രതി അഭിഷേക് തന്റെ മൊബൈല്‍ ഫോണില്‍ നിന്ന് എന്‍ഇഎഫ്ടി വഴി പണം കൈമാറിയതായുള്ള ‘ട്രാന്‍സാക്ഷന്‍ സക്‌സസ് ഫുള്‍’ സ്ക്രീന്‍ഷോട്ട് ജ്വല്ലറി ഉടമയെ കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. രണ്ടുദിവസം കഴിഞ്ഞിട്ടും അഷ്‌റഫ് ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്കെതിരെ സമാന തട്ടിപ്പിന് പത്തോളം കേസുകളുള്ളതായി അറി ഞ്ഞു.

രണ്ടാം പ്രതി അഷ്‌റഫിന്റെ സഹായത്തോടെ സ്വര്‍ണം രാമനാട്ടുകരയിലെ രണ്ട് ജ്വല്ലറികളിലായി വിറ്റശേഷം ഇരുവരും ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ആഡംബര ജീവിതം നയിച്ച് കണ്ണൂരിലേക്ക് മടങ്ങി. കരിപ്പൂരില്‍ നിന്ന് വിമാനമാര്‍ഗം കണ്ണൂരിലെത്തിയ അഭിഷേകിനെ പിന്തുടരുന്നതിനിടെ വടകരയില്‍ ജ്വല്ലറിയില്‍ ഇതേ രീതിയില്‍ 15 ലക്ഷം രുപയുടെ സ്വര്‍ണം വാങ്ങാന്‍ ഒരുങ്ങവെയാണ് പിടിയിലായത്.

ഫറോക്ക് അസിസ്റ്റന്റ് കമീഷണറുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ പി സി സുജിത്, എഎസ്‌ഐ അരുണ്‍കുമാര്‍ മാത്തറ, ഐ ടി വിനോദ്, അനുജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, സുബീഷ് വേങ്ങേരി, അഖില്‍ ബാബു, ഫറോക്ക് സ്റ്റേഷനിലെ എസ്ഐ ലതീഷ് കുമാര്‍, എഎ സ്‌ഐ അബ്ദുല്‍ റഹീം, അഷ്‌റഫ്, സുകേഷ് എന്നിവരാണ് അന്വേഷകസംഘത്തിലുണ്ടായിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top