സ്വര്‍ണ്ണവും, പണവുമായി കടന്നുകളഞ്ഞ വിവാഹ തട്ടിപ്പുവീരന്‍ പിടിയില്‍

വേങ്ങര: നാലാം ഭാര്യയില്‍ നിന്ന് 1,35,000 രൂപയും രണ്ടര പവന്‍ സ്വര്‍ണ്ണവുമായി കടന്നുകളഞ്ഞ വിവാഹ തട്ടിപ്പുവീരനെ പിടികൂടി. പരപ്പനങ്ങാടി റഹീം ക്വോര്‍ട്ടേഴ്‌സിലെ പുളിക്കലകത്ത് മൊയ്തീന്‍കുട്ടിയുടെ മകന്‍ സിദ്ദീഖി (38) നെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ നാലാം ഭാര്യ കണ്ണമംഗലം വട്ടപ്പൊന്ത കുളിപ്പിലാക്കല്‍ ആദമിന്റെ മകള്‍ റഹീനയുടെ പരാതിപ്രകാരമാണ് കേസ്.

വിവാഹത്തിന് സഹായിച്ച ദല്ലാള്‍മാരായ പരപ്പനങ്ങാടി ചെറമംഗലം മാറപ്പില്‍ വീട്ടില്‍ ആലിക്കോയ (67), തൃക്കുളം കരിപറമ്പ് പാലക്കല്‍ വീട്ടില്‍ മൂസ (55) എന്നിവരെയും വേങ്ങര പോലീസ് പിടികൂടി. ഒന്നാം പ്രതി സിദ്ദീഖിനെ അച്ചനമ്പലത്തുനിന്നും മറ്റുപ്രതികളെ കുര്യാട്ടുനിന്നുമാണ് പിടികൂടിയത്. ഭാര്യ പിണങ്ങിപ്പോയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ബ്രോക്കര്‍മാര്‍ മുഖേന വിവാഹം നടത്തിയത്. തെളിവിനായി പരപ്പനങ്ങാടി മഹല്ലുകമ്മിറ്റിയുടെ കത്തും ഇയാള്‍ ഹാജരാക്കിയിരുന്നു. ജനുവരി 27-നായിരുന്നു വിവാഹം. വിവാഹശേഷം അധികം വൈകാതെ സ്വര്‍ണവും പണവുമായി മുങ്ങിയ ഇയാള്‍ പിന്നീട് തിരിച്ചെത്തിയില്ല. വിവാഹസമയത്ത് റഹീനയുടെ സഹോദരന്‍ വിദേശത്തായിരുന്നു. ഇയാള്‍ നാട്ടിലെത്തി പരപ്പനങ്ങാടിയില്‍ചെന്ന് അനേ്വഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

സിദ്ദീഖ് റഹീനയെ വിവാഹം കഴിക്കുന്നതിനുമുമ്പ് കണ്ണൂര്‍, വണ്ടൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍നിന്നും വിവാഹം കഴിച്ചിട്ടുണ്ട്. രണ്ട് ഭാര്യമാരിലായി ഇയാള്‍ക്ക് ആറ് കുട്ടികളുമുണ്ട്. മുമ്പ് വിവാഹം കഴിച്ച മൂന്നുപേരും ഇയാളുടെ കൂടെത്തന്നെയുണ്ട്. പാവപ്പെട്ട കുടുംബങ്ങളില്‍നിന്നും വിവാഹം കഴിക്കുന്ന ഇയാള്‍ ആഭരണവും പണവും വാങ്ങി സുഖജീവിതം നയിക്കുന്നയാളാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് പ്രതികളെയും മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Share news
error: Content is protected !!
Scroll to Top