സ്റ്റാ നിനയ്ക്ക് സുവര്‍ണ ചകോരം

തിരു: 17-ാമത് കേരളാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം സ്റ്റാ നിനയ്ക്ക്. മത പാപ സങ്കല്‍പത്തല്‍പെട്ട് ആത്മപീഡനത്തിന്റെ കുരിശിലേറുന്ന ചെറുപ്പക്കാരന്റെ കഥ പറഞ്ഞ ഈ ഫിലിപ്പേനി ചിത്രം സംവിധാനം ചെയ്തത് ഇമ്മാനുവല്‍ കിന്റോ പാലോയാണ്.

ഇവാന്‍സ് വുമണ്‍ എന്ന ചിലിയന്‍ ചിത്രം സംവിധാനം ചെയ്ത ഫ്രാന്‍സിക്ക സില്‍വയാണ് മികച്ച സംവിധായിക. പ്രേക്ഷകര്‍ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ജോയിമാത്യുവിന്റെ മലയാള ചിത്രമായ ഷട്ടറിനെയാണ്. സംവിധായകന് രജതചകോരവും 2 ലക്ഷം രൂപയുമാണ് സമ്മാനം.
മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ഫിലിമിസ്ഥാന്റെ സംവിധായകന്‍ നിതിന്‍ കക്കര്‍ കരസ്ഥമാക്കി. മൂന്നുലക്ഷം രൂപയാണ് സമ്മാനം. അലന്‍ ഗോമിസ് സംവിധാനം ചെയ്ത സെനഗല്‍ ചിത്രം ടുഡേയും അലി മുസാഫയുടെ ഇറാനിയന്‍ ചിത്രം ദ് ലാസ്റ്റ് സ്റ്റെപ്പും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി.

പ്രശസ്ത സംവിധായിക മീര നായരുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഹസ്സന്‍കുട്ടിയുടെ ഓര്‍മയ്ക്കായി അവര്‍ ഏര്‍പ്പെടുത്തിയ മികച്ച ഇന്ത്യന്‍ നവാഗത സംവിധായകനുള്ള ഹസ്സന്‍കുട്ടി അവാര്‍ഡിന് “ചായില്യ”ത്തിന്റെ സംവിധായകന്‍ മനോജ് കാന അര്‍ഹനായി. 50,000 രൂപയാണ് അവാര്‍ഡ് തുക. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി കെ ബി ഗണേശ്കുമാറും പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.

ചടങ്ങില്‍ ദക്ഷിണാഫ്രിക്കന്‍ സംവിധായകന്‍ സുലൈമാന്‍ സിസെ മുഖ്യാതിഥിയായി. മേയര്‍ കെ ചന്ദ്രിക, ജൂറി ചെയര്‍മാന്‍ പോള്‍ കോക്സ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍, വൈസ് ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍, സെക്രട്ടറി കെ മനോജ്കുമാര്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍ എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top