ശുചീകരണം വെറും വാക്കല്ല; കനോലി കനാലിന് കാവലാളായി യുനസ്


താനൂര്‍: ഭരണകൂടം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കോടികള്‍ പാഴാക്കുകയും നാടും നഗരവും പുഴയും തോടും മലിനീകരണത്തിന്റെ കെടുതികള്‍ പേറുകയും ചെയ്യുന്ന മാറുന്ന കാലത്ത് താനൂര്‍ സ്വദേശി നെല്ലിക്കപറമ്പില്‍ യൂനസ് വേറിട്ട മാതൃക തീര്‍ക്കുന്നു.

യൂനസിന്റ ഒരു ദിവസം തുടങ്ങുന്നത് കനോലികനാലെന്ന്് വിളിക്കുന്ന താനുരിന്റെ സ്വന്തം പുഴയില്‍ നിന്നാണ്. താനൂരിന്റെ ഗ്രാമസൗന്ദര്യങ്ങളെ തലോടി പരന്നൊഴുകിയ പുഴയിലാകെ ഇന്ന് മാലിന്യ നിക്ഷേപമാണുള്ളത്. പ്ലാസ്റ്റിക്, കോഴിയവശിഷ്ടങ്ങള്‍, പച്ചക്കറി, പരിസരത്തെ വീടുകളില്‍ നിന്നും ഒഴുക്കുന്ന വിസര്‍ജ്യങ്ങള്‍ എന്നിവ നിറഞ്ഞ കനോലി കനാലിലാണ് ഈ യുവാവ് കര്‍മനിരതനാകുന്നത്. ദിവസവും ഈ കനാലിലിറങ്ങി മാലിന്യങ്ങള്‍ നീക്കം ചെയ്യുക എന്നത് യൂനസിന്റെ ദിനചര്യയാണ്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കേവലം ഒരു വെള്ളച്ചാല്‍ മാത്രമായിരുന്ന ഈ കനാലിനെ 13 മീറ്റര്‍ വീതിയും 2 മീറ്ററോളം ആഴവുമുള്ള കനാലാക്കി മാറ്റിയത് ബ്രിട്ടീഷുകാരനായ കനോലി സായിപ്പാണ്. ഇദ്ദേഹത്തിന്റെ നാമധേയത്തിലാണ് ഈ പുഴ അറിയപ്പെടുന്നത്.
അനുദിനം മരിക്കുന്ന കനോലി കനാലിന്റെ അരികുകള്‍ കൈയേറുകയും മാലിന്യം നിറക്കാന്‍ നാട്ടുകാര്‍ മത്സരിക്കുകയും ചെയ്യുമ്പോഴാണ് 32 കാരനായ യൂനസ് ഒറ്റയാള്‍ പോരാട്ടം നടത്തുന്നത്. ഇദ്ദേഹത്തിന് സംസാരിക്കാന്‍ അധികമില്ല, പുഴയുടെ മാറ് പിളര്‍ക്കുന്നവര്‍ക്ക് പരിഹസിക്കാനും പറഞ്ഞ് ചിരിക്കാനും അതവസരമാകുമെന്ന് യൂനസ് കരുതുന്നു.
ഒരുപുഴക്ക് വേണ്ടി തന്നാലായത് ചെയ്യാന്‍ മാത്രം… മത്സ്യബന്ധന തൊഴിലാളിയായ ഇദ്ദേഹം ഒരു വ്യാഴവട്ടത്തോളമായി ഈ പ്രവര്‍ത്തി തുടങ്ങിയിട്ട്. നിശബ്ദ സേവനത്തിന് യൂനസിനെ സഹായിക്കാന്‍ പ്രിയതമയും മക്കളുമെത്താറുണ്ട്.
പ്രകടനപരത മാത്രമുള്ള കാലത്ത് ബോധവല്‍ക്കരണവും ശില്‍പശാലകളും ഒരു ഭാഗത്ത് അരങ്ങു തകര്‍ക്കുമ്പോള്‍ യൂനസ് തന്റെ സപര്യ അനുസ്യൂതം തുടരുകയാണ്… തന്റെ ബാല്യവും യൗവ്വനവും തെളിഞ്ഞു കണ്ട പുഴയൊന്നു തെളിനീരായി പരക്കാന്‍.

Share news
error: Content is protected !!
Scroll to Top