വേങ്ങര പൈപ്പ്‌ബോംബ് കേസ് മുഖ്യപ്രതിയെ കോടതിയില്‍ ഹാജരാക്കി.

മലപ്പുറം : വേങ്ങര പൈപ്പ്‌ബോംബ് കേസിലെ മുഖ്യ പ്രതി എടപ്പനത്തൊടി സൈനുദീനെ മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. വേങ്ങര കൂമങ്കല്ല് പാലത്തിനടിയില്‍ പൈപ്പ് ബോംബ് കണ്ടെത്തിയ കേസിലെ പ്രതിയാണ് സൈനുദീന്‍. കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചശേഷം തുടര്‍ നടപടികള്‍ക്കായി കേസ് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി.

കേസിനാസ്പദമായ സംഭവം നടക്കുന്നത് 1995 ലാണ്. കേസിലെ മുഖ്യ പ്രതിയായ സൈനുദീന്‍ തീവ്രവാദമടക്കമുളള നിരവധി കേസുകളില്‍ പിടികിട്ടാപുള്ളിയാണ്. ഗുജറാത്തിലെ സബര്‍മതി ജയിലില്‍ കഴിയുന്നതിനിടെ തീവ്രവാദകേസുകളിലെ തെളിവെടുപ്പിനായി എന്‍ഐഎ കേരളത്തില്‍ എത്തിച്ചിരുന്നു. ഇതനിടയിലാണ് പൈപ്പ്‌ലൈന്‍ കേസില്‍ പിടികിട്ടാപ്പുളളിയായിരുന്ന സൈനുദീനെ ഹാജരാക്കാന്‍ മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജസ്‌ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയത്. ഇതേതുടര്‍ന്നാണ് ശനിയാഴ്ച്ച ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.

കോടതിയ്ല്‍ ഹാജരാക്കിയ ശേഷം ഇയാളെ എറണാകുളം ജയിലിലേക്ക് കൊണ്ടുപോയി.

വേങ്ങര പൈപ്പ്‌ബോംബ് കേസില്‍ ഏഴ് പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ വിചാരണക്കിടെ മരിച്ചിരുന്നു. നാലു പേരെ 2009 ല്‍ മഞ്ചേരി ഫസ്റ്റ്ട്രാക്ക് കോടതി വെറുതെ വിട്ടിരുന്നു.

Share news
error: Content is protected !!
Scroll to Top