വളാഞ്ചേരിയില്‍ പകല്‍ വൃദ്ധയെ തലയ്ക്കടിച്ചുകൊന്നു; മോഷ്ടാക്കളെന്ന് സംശയം

വളാഞ്ചേരി: വൃദ്ധയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തലക്കടിയേറ്റ് രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വളാഞ്ചേരി വെണ്ടല്ലൂരില്‍ മകളോടൊത്ത് താമസിക്കുകയായിരുന്ന തിരുവേഗപ്പുറ ചെമ്പ്ര കൊല്ലയില്‍ പരേതനായ അച്ചുതന്‍ എഴുത്തച്ചന്റെ ഭാര്യ കുഞ്ഞിലക്ഷ്മി അമ്മ (88) യാണ് കൊല്ലപ്പെട്ടത്.

വളാഞ്ചേരി എം ഇ എസ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍ അധ്യാപികയായ മകള്‍ സതി സ്‌ക്കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. രക്തം വാര്‍ന്ന് വീട്ടിലെ ഡൈനിംഗ് ഹാളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇടതുചെവി മുറിച്ചെടുത്ത നിലയിലായിരുന്നു. വീടിനുള്ളില്‍ മുളകുപൊടി വിതറിയതായും കണ്ടെത്തിയിട്ടുണ്ട്. മുന്‍വശത്തെ വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. വീട്ടില്‍ മോഷണശ്രമം നടന്ന ലക്ഷണമുളളതിനാല്‍ മോഷ്ട്ടാക്കളുടെ മര്‍ദനമേറ്റാകാം മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഉച്ചക്ക് ഒരു മണിക്ക് തൊട്ടടുത്ത വീട്ടിലെ സ്ത്രീയുമായി കുഞ്ഞിലക്ഷ്മി അമ്മ സംസാരിച്ചതായി അയല്‍വാസി പറഞ്ഞു. വളാഞ്ചേരി സി ഐ എ എം സിദ്ദീഖിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. എസ് പി സേതുരാമന്‍, തിരൂര്‍ ഡി വൈ എസ് പി തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. രാമകൃഷ്ണന്‍, രാധ, ലീല, സത്യനാരായണന്‍, രാജന്‍ എന്നിവരാണ് മറ്റു മക്കള്‍. ഡോ കെ ടി ജലീല്‍ എം എല്‍ എ, ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് മൊയ്തു മാസ്റ്റര്‍, വളാഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി പി അബ്ദുല്‍ഗഫൂര്‍ തുടങ്ങി പ്രമുഖര്‍ വസതി സന്ദര്‍ശിച്ചു.

 

 

Share news
error: Content is protected !!
Scroll to Top