മാനവികതയുയര്‍ത്തുന്ന പെരുന്നാള്‍

റഷീദ് പരപ്പനങ്ങാടി

ചെറിയപെരുന്നാള്‍!

ഒരുമാസത്തെ തീവ്ര പരിശീലനത്തിന്റെ പരിസമാപ്തി. ്അന്നപാനീയങ്ങളും ദേഹേച്ഛകളും സ്വയം വെടിഞ്ഞും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാനിധ്യം വഹിച്ചും കടന്നുപോയ ഒരുമാസം.
‘അല്ലാഹു അക്ബര്‍ വലില്ലാഹില്‍ഹംദ്’
നേടിയെടുത്ത ജീവിത വിശുദ്ധിയത്രയും ഒരു മാസത്തേക്കല്ല- മറിച്ച് വരാന്‍പോകുന്ന പതിനൊന്ന് മാസത്തേക്കായി പരിവര്‍ത്തിക്കപ്പെടുമ്പോഴാണ് നോമ്പു പൂര്‍ണമാകുന്നത്.

തിന്മകള്‍ക്ക് നേരെ മുഖം തിരിച്ചും നന്മയ്ക്കഭിമുഖമായും നിലനില്‍ക്കാനുള്ള കരുത്ത് നേടുകവഴി എല്ലാ ജനവിഭാഗത്തിന്റേയും സമാധാനപൂര്‍ണമായ ജീവിത വിജയത്തിന് നാന്ദികുറിക്കാന്‍ മനുഷ്യനാവുന്നു.

ആ കരുത്ത് നേടിയെടുക്കാനായോ എന്ന പുനര്‍വിചാരണ സ്വയം നടത്താന്‍ ഒരോരുത്തരും തയ്യാറാവേണ്ടതുണ്ട്. ആ തയ്യാറെടുപ്പോടെയാണ് ഈദ്ുഗാഹുകളിലേക്ക് പുറപ്പെടേണ്ടത്.

പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പായി തന്റെ നോമ്പില്‍ നിന്ന് വന്നുപോയേക്കാനിടയുള്ള അപാകതകള്‍ പരിഹരിക്കപ്പെടാന്‍ ‘ഫിതിര്‍ സക്കാത്ത്്’ വിതരണം ചെയ്യുന്നു.

പെരുന്നാള്‍ ദിനം ഒരാളും പട്ടിണികിടക്കരുതെന്ന നിര്‍ബന്ധമാണ് ദരിദ്ര വിഭാഗത്തിന് ഭക്ഷണത്തിനുള്ള വിഭവങ്ങള്‍ വിതരണം ചെയ്യുന്നതിലൂടെ സാധ്യമാകുന്നത്.

മറ്റുള്ളവന്റെ ഇല്ലായിമകളില്‍ പങ്കാളികളാകാനും ഒരു പരിധിവരെ പരിഹാരം കാണാനുമുള്ള ഈ സംരംഭം സാഹോദര്യത്തിന്റെയും തിരിച്ചറിവിന്റേയും കടമ നിര്‍വ്വഹണം കൂടിയാകുന്നു.

‘ഞാന്‍’ എന്ന സങ്കുചിതത്വത്തില്‍ നിന്ന് ഞങ്ങള്‍ എന്ന വിശാലതയിലേക്ക് ചിന്തിക്കുവാന്‍ ഈ ദിനം പര്യാപ്തമാകണം.
സങ്കുചിതത്വത്തിന്റെ എല്ലാ തലത്തിലുമുള്ള വിളയാട്ടം കൊണ്ട് മലീമസമായ ഒരു വര്‍ത്തമാന കാലത്തില്‍ ഇത്തരത്തിലുള്ള ആഘോഷങ്ങളുടെ പ്രസക്തി ഏറുകയാണ്.
മനുഷ്യനെ മറ്റ് അതിര്‍വരമ്പുകള്‍ക്കെല്ലാമപ്പുറത്തുനിന്ന് മനുഷ്യനായി കാണാനുള്ള മനസിന്റെ പാകപ്പെടലാണ് കാലഘട്ടത്തിന്റെ അനിവാര്യത.

ഈ പെരുന്നാളും വരാനിരിക്കുന്ന ഓണവും വൈകാതെയെത്തുന്ന ക്രിസ്തുമസ്സും മാനവികതയെ ഉയര്‍ത്താന്‍ നമുക്ക് പ്രചോദനമാകട്ടെ.

Share news
error: Content is protected !!
Scroll to Top