മലപ്പുറം ജില്ലയെ ഇളക്കിമറിച്ച് വി.എസ്

തിരൂര്‍ : പുറത്തൂരിലെ കര്‍ഷക സമരങ്ങളാല്‍ ചുവന്ന പോരാട്ട ഭൂമിയില്‍ വയലാറിന്റെ സമരനായകന് ഉജ്ജ്വലമായ സ്വീകരണം പുറത്തൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ച മാധവന്‍ വൈദ്യരുടെ സ്മാരകമായി നിര്‍മ്മിച്ച പുറത്തൂര്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദേഹം. ആയിരങ്ങള്‍ ആഘോഷത്തിമര്‍പ്പോടെ എത്തിയ ചടങ്ങിലേക്ക് വിഎസിനെ മുദ്രാവാക്യം വിളികളോടെയാണ് എതിരേറ്റത്. ധീരനായ കമ്മ്യൂണിസ്‌റ്റെന്ന വിശേഷണവും മുദ്രാവാക്യത്തിനിടയില്‍ മുഴങ്ങിക്കേട്ടു

 

പുറത്തൂരിലെത്തുന്നതിന് മുമ്പ് മെയ് 17 ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജും പ്രതിപക്ഷനേതാവ് സന്ദര്‍ശിച്ചു. സ്ഥലം എംഎല്‍എ കെ.ടി ജലീലും അദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇവിടെയും നൂറുകണക്കിനാളുകളാണ് തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ കാണാനെത്തിയത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് ഈ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയതും തൊണ്ണൂറുശതമാനം ജോലികളും പൂര്‍ത്തിയാക്കിയതും.
ഇന്ന് രാവിലെ കോഴിക്കോട് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്തത് വിഎസ് ആയിരുന്നു. തന്റെ സ്ഥിരം ശൈലിയില്‍ സര്‍വകലാശാല ഭൂമിദാനത്തെ കുറിച്ച് ശക്തമായ പ്രസംഗമാണ് വിഎസ് നടത്തിയത്. മാര്‍ച്ചില്‍ പങ്കെടുത്ത യുവാക്കളായ പ്രവര്‍ത്തകര്‍ അദേഹത്തെ മുദ്രാവാക്യം വിളികളോടെയാണ് എതിരേറ്റത്. ഇന്ന് ജില്ലയില്‍ നടന്ന മൂന്ന പരിപാടികളില്‍ പങ്കെടുത്ത വിഎസ് വൈകീട്ട് 4.30 മണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചു.

Share news
error: Content is protected !!
Scroll to Top