മന്ത്രി സഭാ പുനഃസംഘടന: തുറന്ന പ്രതിഷേധവുമായി യുഡിഎഫിലെ ഘടകക്ഷികള്‍

തിരു: മന്ത്രി സഭാ പുനഃസംഘടന ചര്‍ച്ചകളില്‍ നിന്നും തങ്ങളെ ഒഴിവാക്കുന്നതില്‍ പ്രതിഷേധിച്ച് യുഡിഎഫിലെ ഘടകക്ഷികള്‍ രംഗത്ത്. കേരളാ കോണ്‍ഗ്രസ് ബി, ജേക്കബ് വിഭാഗങ്ങള്‍, സിഎംപി, ജെഎസ്എസ് തുടങ്ങിയ കക്ഷികളാണ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

യുഡിഎഫിലെ കാര്യങ്ങള്‍ പിപി തങ്കച്ഛന്‍ പോലും അറിയുന്നില്ലെന്ന് കേരളാ കൊണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണപിള്ള പറഞ്ഞു. താനടക്കമുള്ളവര്‍ക്ക് ഇല പുറത്താണെന്നും യുഡിഎഫിലെ ഇപ്പോഴത്തെ കാര്യങ്ങള്‍ കാണുമ്പോള്‍ മുന്നണിയുടെ ചരിത്രം അറിയാവന്ന തനിക്ക് അത്ഭുദമാണ് തോന്നുന്നതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. എന്നാല്‍ യുഡിഎഫിലെ പ്രധാന കാര്യങ്ങളെല്ലാം താന്‍ അറിയുന്നുണ്ടെന്നും പിപി തങ്കച്ഛന്‍ പ്രതികരിച്ചു.

യുഡിഎഫില്‍ നിന്ന് തങ്ങളെ ഒഴിവാക്കിയെന്ന തോന്നലാണ് ഇപ്പോള്‍ ഉള്ളതെന്നും തങ്ങളെ ഒഴിവാക്കി യുഡിഎഫ് പുനഃസംഘടിപ്പിച്ച മട്ടാണ് ഉള്ളതെന്നും കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പറഞ്ഞു. പികെ കുഞ്ഞാലികുട്ടിയും കെ എം മാണിയും മാത്രമാണോ യുഡിഎഫ് എന്ന് അദ്ദേഹം ചോദിച്ചു.

എല്ലാവരെയും ചേര്‍ത്ത് മുന്നോട്ട് പോകുമെന്നുള്ള ഉമ്മന്‍ചാണ്ടിയുടെ വാക്ക് വെറും പാഴ്‌വാക്കായെന്ന് സിഎംപി സെക്രട്ടറി ജനറല്‍ കെ ആര്‍ അരവിന്ദാക്ഷന്‍ പറഞ്ഞു.

പുനഃസംഘടനാ ചര്‍ച്ചകളില്‍ ഘടകക്ഷികളെ ഉള്‍പെടുത്താത്തത് മര്യാദകേടാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് പറഞ്ഞു.ഭരണനേതൃത്വവും കോണ്‍ഗ്രസും രണ്ട് വഴിയിലാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

അതേസമയം മന്ത്രി സഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ മുഖ്യമന്ത്രി പികെ കുഞ്ഞാലികുട്ടിയുമായും കെ എം മാണിയുമായും ചര്‍ച്ച നടത്തിയത് മറ്റ് ഘടകക്ഷികള്‍ക്ക് അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. മാധ്യമങ്ങളില്‍ നിന്നാണ് പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് ചെറുകക്ഷികള്‍ പറയുന്നു.

 

Share news
error: Content is protected !!
Scroll to Top