ബാഗേജുകള്‍ സമയത്തു കിട്ടുന്നില്ലെന്ന് വ്യാപക പരാതി

ദോഹ: തിരക്കേറിയ മധ്യ വേനല്‍ അവധി കാലത്ത് ബാഗേജുകള്‍ സമയത്ത് കിട്ടാതെ കൊച്ചിയിലേക്കുള്ള വിമാന യാത്രക്കാര്‍ പ്രയാസപെടുന്നതായി പരാതി. വലിയ തുക നല്‍കി ടിക്കറ്റ് എടുത്ത് സീസണില്‍ യാത്ര ചെയ്യുന്നവര്‍ ലഗേജ് കിട്ടാതെ വലയേണ്ടി വരുന്നത് ആദ്യത്തെ സംഭവമല്ലെന്ന് യാതക്കാര്‍ ചുണ്ടി കാട്ടുന്നു. എല്ലാ വര്‍ഷവും തങ്ങള്‍ ഈ ക്രൂരതക്ക് ഇരകളാകേണ്ടി വരുന്നതായി യാത്രക്കാര്‍ പറഞ്ഞു. മണിക്കൂറുകള്‍ കാത്തുകെട്ടികിടന്നതിന് ശേഷം മാത്രമാണ് വിമാനത്താവള അധികൃതരും വിമാന കമ്പനി അധികൃതരും ലഗേജ് കൊണ്ടു വരാന്‍ പറ്റിയിട്ടില്ലെന്ന് യാത്രക്കാരെ അറിയിക്കുന്നത്. ഇതു മൂലം ലഗേജ് കൈപറ്റാന്‍ മറ്റൊരു ദിവസം വിമാനത്താവളത്തിലേക്ക് മടങ്ങി വരേണ്ട അവസ്ഥയാണുണ്ടാകുന്നത്. ചുരുങ്ങിയ ദിവസം അവധിക്ക് പോകുന്നവര്‍ക്കും വിമാനത്താവളത്തില്‍ നിന്ന് വളരെ ദൂരം താമസിക്കുന്നവര്‍ക്കും ലഗേജ് കൈപറ്റാനുള്ള വരവ് ദുരിതമായിരിക്കുകയാണ്.

ദോഹയില്‍ നിന്നും ഈ സീസണില്‍ കൊച്ചിയിലേക്ക് ജെറ്റ് എയര്‍വെയ്‌സില്‍ യാത്ര ചെയ്ത 25 ലേറെ പേര്‍ക്ക് ലഗേജ് സമയത്തിന് കിട്ടിയില്ലെന്ന പരാതയുമായി രംഗത്തെത്തിയിട്ടുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിലും നിരവധി പേര്‍ക്ക് സമാനമായ അനുഭവമുണ്ടായതായി പറയപെടുന്നു. എന്നാല്‍ ഇവര്‍ ആരും തന്നെ രേഖാമൂലമായ പരാതികളുമായി എത്തിയിട്ടില്ല.

മധ്യവേനല്‍ അവധികാലത്ത് യാത്രക്കാര്‍ കൂടുതലായതിനാലാണ് ഈ പ്രശ്‌നം ഉണ്ടാകുന്നതെന്നാണ് വിമാന കമ്പനി പ്രതിനിധികള്‍ നല്‍കുന്ന മറുപടി. ജെറ്റ് എയര്‍വെയ്‌സിനും എയര്‍ ഇന്ത്യ എക്‌സ് പ്രസ്സിനും പുറമെ ചില ഗള്‍ഫ് വിമാന കമ്പനികള്‍ക്കെതിരെയും സമാനമായ പരാതികള്‍ ഉണ്ട്. എന്നാല്‍ ഇവരാരും രേഖാമൂലം പരാതി നല്‍കിയിട്ടില്ല. സീസണില്‍ യാത്രക്കാരുടെ എണ്ണം കൂടുകയും കൂടുതല്‍ ഇന്ധനം നിറക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തില്‍ സംതുലിത ഭാരം കാത്തു സൂക്ഷിക്കാന്‍ ചിലപ്പോള്‍ ബാഗേജിന്റെ അളവ് കുറക്കേണ്ടി വരുന്നതിനാലാണ് ചിലര്‍ക്ക് ബാഗേജ് സമയത്ത് കിട്ടാതെ വരുന്നതെന്ന് ജറ്റ് എയര്‍വെയ്‌സ് മാ
നേജര്‍ അനില്‍ ശ്രീനിവാസ് പറഞ്ഞു. ബഗേജ് ലഭിക്കാതെ വരുന്ന യാത്രക്കാരെ പരിഗണിക്കാറുണ്ടെന്നും അവര്‍ക്ക് ബാഗേജ് കൈപറ്റാനെത്തുന്ന ദിവസം യാത്രാകൂലി നല്‍കാറുണ്ടെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി. സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് ചിലരുടെ ബാഗേജ് തിരികെ ഇറക്കുന്നത്. ഇങ്ങനെ തിരികെ ഇറക്കുന്ന ബാഗേജുകള്‍ അടുത്തയാത്രയില്‍ മുന്‍ഗണന നല്‍കി കയറ്റി വിടാറുണ്ട്. വിമാനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടി.

സീസണ്‍ സമയത്ത് അമിത ഭാരം കുറക്കാന്‍ എല്ലാ വിമാന കമ്പനികളും ഈ നടപടി സ്വീകരിക്കാറുണ്ടെന്നാണ് എയര്‍ ലൈന്‍ രംഗത്തെ വിദഗ്ദ്ധരുടെ പ്രതികരണം . സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമുള്ള അസൗകര്യങ്ങള്‍ യാത്രക്കാര്‍ അംഗീകരിക്കുമെന്നും എന്നാല്‍ ഇക്കാര്യം മാന്യമായ രീതിയില്‍ യാത്രക്കാരെ ബോധ്യപെടുത്താന്‍ വിമാന കമ്പനികളിലെ ഉദേ്യാഗസ്ഥര്‍ തയ്യാറാവണമെന്നും പരാതിക്കാരനായ മിബു ജോസ് പറഞ്ഞു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top