പരപ്പനങ്ങാടിയില്‍ ടോള്‍ പിരിക്കുമെന്ന് കളക്ടര്‍: തടയുമെന്ന് ആക്ഷന്‍കൗണ്‍സില്‍

പരപ്പനങ്ങാടി വരുംദിനങ്ങളില്‍ സംഘര്‍ഷഭരിതമാവാനുള്ള സാധ്യത

മലപ്പുറം:  പരപ്പനങ്ങാടി അവുക്കാദര്‍കുട്ടിനഹ റെയില്‍വേ മേല്‍പ്പാലത്തിന്‍ ജൂണ്‍ 9ാം തിയ്യതി മുതല്‍ ടോള്‍ പിരിക്കുമെന്ന് മലപ്പുറം ജില്ല കളക്ടര്‍ ബിജു. എന്നാല്‍ എന്തു വില കൊടുത്തും ഈ തീരുമാനത്തെ എതിര്‍ക്കുമെന്ന് ആക്ഷന്‍ കൗണ്‍സിലും വ്യക്തമാക്കിയതോടെ പരപ്പനങ്ങാടി വരുംദിനങ്ങളില്‍ സംഘര്‍ഷഭരിതമാവാനുള്ള സാധ്യതയേറി.

നിര്‍ദ്ദിഷ്ട മേല്‍പ്പാലത്തിന് ടോള്‍ബൂത്ത് നിര്‍മിക്കാനുള്ള തീരുമാനം നിരവധി തവണ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനായി ഇന്ന് കളക്ടര്‍ മലപ്പുറത്ത് വച്ച് നടത്തിയ സര്‍വ്വകക്ഷിയോഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്. ടോള്‍ പിരിവ് നിര്‍ബന്ധമാണെന്നും സര്‍ക്കാര്‍ പോളിസി നടപ്പിലാക്കുകയാണ് തങ്ങളുടെ ചുമതലയെന്നും അതില്‍ നിന്ന് പിറകോട്ടില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഇത് യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ആക്ഷന്‍ കൗണസില്‍ പ്രതിനിധികളും വ്യക്തമാക്കിയതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.

ഇന്നലെ ഡിവൈഡര്‍ നിര്‍മ്മാണത്തിന്റെ മറവില്‍ ടോള്‍ബൂത്ത് കെട്ടാനുള്ള നീക്കം എല്‍ഡിഎഫ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് അധികൃതര്‍ അനുരഞ്ജനചര്‍ച്ചയുമായി രംഗത്തെത്തിയത്. എന്നാല്‍ ആര്‍ഡിഒയുമായി ചര്‍ച്ച നടക്കുന്ന സമയത്ത് ടോള്‍ബൂത്ത് നിര്‍മിക്കാന്‍ ശ്രമം നടന്നതോടെ മോട്ടോര്‍ തൊഴിലാളികള്‍ ഇതു തടയുകയും പിന്നീട് സ്ഥലത്തെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നിര്‍മാണസാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് കളക്ടര്‍ യോഗം വിളിച്ചത്.

ഏതായാലും പരപ്പനങ്ങാടിക്കാരുടെ ചിരകാലസ്വപനമായ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം വളരെ സമുചിതമായി ആഘോഷിക്കാനും എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒറ്റക്കെട്ടായി നീങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. കളക്്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ എസ്പി മഞ്ജുനാഥ്, ആക്ഷന്‍കൗണ്‌സില്‍ ചെയര്‍മാന്‍ ഇപി മുഹമ്മദാലി, യു കാലാനാഥന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പികെ മുഹമ്മദ് ജമാല്‍, തുടിശ്ശേരി കാര്‍ത്തികേയന്‍, മുഹമ്മദ്കുട്ടി, കോയഹാജി, തോട്ടത്തില്‍ ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Share news
error: Content is protected !!
Scroll to Top