നിരങ്ങി നീങ്ങിയ മംഗലാപുരം ഫാസ്റ്റ് പാസഞ്ചര്‍ യാത്രക്കാരെ വലച്ചു

പരപ്പനങ്ങാടി : ഇന്ന് രാവിലെ 9 മണിക്ക് കോയമ്പത്തൂരില്‍ നിന്നും പുറപ്പെട്ട മംഗലാപുരം ഫാസ്റ്റ് പാസഞ്ചര്‍ എഞ്ചിന്‍ തകരാറുമൂലം നിരങ്ങിയും നിന്നും കോഴിക്കോടെത്തിയപ്പോഴേക്കും നേരമിരുട്ടി. ഉച്ചയ്‌ക്കെത്തേണ്ട ട്രെയിന്‍ മണിക്കൂറുകള്‍ വൈകിയോടിയത് യാത്രക്കാരെ ശരിക്കും വലച്ചു.

പാലക്കാട് ജംങ്ഷനില്‍ നിന്നു തന്നെ ഒരു എഞ്ചിന്‍ കേടായി മറ്റൊരു എഞ്ചിനുമായി യാത്രപുറപ്പെട്ട പാസഞ്ചര്‍ ചെറിയ തകരാറുകാരണം വേഗത കുറച്ചാണത്രെ ഷൊര്‍ണൂര്‍ വരെ എത്തിയത്. പിന്നീട് എഞ്ചിന്റെ സാങ്കേതിക തകരാര്‍ വര്‍ദ്ധിക്കുകയും പല സ്റ്റേഷനുകളിലും കുറച്ചുനേരം നിര്‍ത്തിയിട്ട് പുറപ്പെടുകയുമായിരുന്നെത്രെ. താനൂരിനും പരപ്പനങ്ങാടിക്കു മിടയില്‍ രണ്ടിടത്തായി നിര്‍ത്തേണ്ടി വന്ന ട്രെയിന്‍ മൂന്ന് മണിയോടെ പരപ്പനങ്ങാടിയിലെത്തിയപ്പോള്‍ എഞ്ചിന്‍ മാത്രമല്ല യാത്രക്കാരും തളര്‍ന്നു.

പിന്നീട് പൂര്‍ണമായും തകരാറിലായ രണ്ട് എഞ്ചിനുകളുള്ള ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനിനെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ മറ്റൊരെഞ്ചിന്‍ കൂടെ കൊണ്ടുവരേണ്ടി വന്നു യാത്ര തുടരാന്‍.

Share news
error: Content is protected !!
Scroll to Top