തൃണമൂല്‍ മന്ത്രിമാര്‍ രാജിവെച്ചു; യുപിഎ കുലുങ്ങിയില്ല.

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികളില്‍ പ്രതിഷേധിച്ച് തൃണമൂല്‍ മന്ത്രിമാര്‍ യുപിഎ മന്ത്രിസഭയില്‍ നിന്നും രാജിവെച്ചു. രാജികത്ത് പ്രധാനമന്ത്രിക്ക് കൈമാറി. റയില്‍വേ മന്ത്രി മുകള്‍ റോയി ഉള്‍പ്പെടെ ആറു കേന്ദ്ര മന്ത്രിമാരാണ് രാജിവെച്ചത്. തൃണമൂലിന്റെ 19 എംപിമാര്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് രാഷ്ട്രപതിക്ക് കത്ത് നല്‍കി.

എന്നാല്‍ ചില്ലറവില്പനരംഗത്ത് വിദേശനിക്ഷേപത്തിന്റെ കാര്യത്തില്‍ വോട്ടെടുപ്പ് വേണമെന്ന് തങ്ങള്‍ ആവശ്യപ്പെടില്ലെന്ന് മുകള്‍ റോയി മാധ്യമങ്ങളോട് പറഞ്ഞു.

മൂന്നാം മുന്നണി സാധ്യമല്ലെന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പ്രസ്താവന കോണ്‍ഗ്രസിന് ആശ്വാസം പകരുന്നതാണ്. രാജ്യത്ത് മതേതര സഖ്യം, വര്‍ഗീയ സഖ്യം എന്നീ രണ്ട് വിഭാഗങ്ങള്‍ മാത്രമേയുള്ളുവെന്ന് അദേഹം വ്യക്തമാക്കി.

ഒരു ഇടക്കാല തിരഞ്ഞെടുപ്പിന് പാര്‍ലിമെന്റിലെ ചെറുകക്ഷികള്‍ തയ്യാറാവാത്തതും. ആശയപരമായി പലകക്ഷികളും ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് അനുകൂലമാണെന്നുള്ളതും യുപിയെക്ക് ആശ്വാസം നല്‍കുന്നതാണ്.

മമത പിന്‍തുണ പിന്‍വലിച്ചാലും സമാജ്‌വാദി പാര്‍ട്ടിയടക്കമുള്ള കക്ഷികള്‍ പാര്‍ലിമെന്റിനകത്ത് തങ്ങളെ പിന്‍തുണയ്ക്കുമെന്ന് ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.

ഈ അവസരത്തില്‍ എന്‍ഡിഎയില്‍ നിന്നുള്ള കൊഴിഞ്ഞ് പോക്കിനെ ബിജെപി ഭയപ്പെടുന്നുമുണ്ട്. കാത്തിരുന്ന് കാണാം എന്നാണ് ബിജെപി അദ്ധ്യക്ഷന്‍ ഗഡ്കരിയുടെ അഭിപ്രായം. വരും ദിനങ്ങളില്‍ നടക്കാനിരിക്കുന്ന കൂട്ടലിനും കിഴിക്കലിനും ശക്തിപകരാന്‍ രാഷ്ട്രീയ ദല്ലാളന്‍മാര്‍ തയ്യാറെടുക്കുന്നു എന്നാണ് സൂചന.

 

Share news
error: Content is protected !!
Scroll to Top