HIGHLIGHTS : ബാങ്കോക്ക്: തായ് ലൻഡിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടക്കം എട്ടിടത്തുണ്ടായ സ്ഫോടന പരമ്പരയിൽ നാല് മരണം. 41 പേർക്ക് പരിക്ക്. വിനോദ സഞ്ചാര നഗരമായ ഹുവാഹിന്...
ബാങ്കോക്ക്: തായ് ലൻഡിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടക്കം എട്ടിടത്തുണ്ടായ സ്ഫോടന പരമ്പരയിൽ നാല് മരണം. 41 പേർക്ക് പരിക്ക്. വിനോദ സഞ്ചാര നഗരമായ ഹുവാഹിന്നിലും തെക്കൻ പ്രവിശ്യകളിലുമാണ് സ്ഫോടനങ്ങളുണ്ടായത്. ഹുവാഹിന്നിലെ ക്ലോക്ക് ടവറിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.
വിനോദ സഞ്ചാര ദ്വീപായ ഫുക്കെറ്റ്, സുറാത് താനി, തെക്കൻ ത്രാങ്ക്, നകോൺ ശ്രീതമരാത്ത്, ഫങ് നായിലുമാണ് സ്ഫോടനങ്ങൾ നടന്നത്. ത്രാങ്കിൽ ആറു പേർക്കും സുറാത് താനിയിൽ നാലു പേർക്കും ഫുക്കെറ്റിൽ ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്.
പ്രാദേശിക സമയം രാവിലെ 10.30നായിരുന്നു ആദ്യ സ്ഫോടനം. തുടർന്ന് 90 മിനിട്ടുകൾക്കുള്ളിൽ എട്ടു സ്ഫോടനങ്ങൾ നടന്നു. ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി) ഉപയോഗിച്ചാണ് സ്ഫോടനങ്ങൾ നടത്തിയതെന്ന് പ്രാഥമിക നിഗമനം. ഫുക്കെറ്റ്, ഹുവാഹിൻ എന്നിവിടങ്ങളിൽ കണ്ടെത്തിയ രണ്ട് ഐ.ഇ.ഡി സ്ഫോടകവസ്തുക്കൾ പ്രത്യേക സ്ക്വാഡ് നിർവീര്യമാക്കി.
രാജ്യത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച പ്രധാനമന്ത്രി തിരക്കേറിയ മേഖലകളിൽ സുരക്ഷ ശക്തമാക്കാൻ ഉത്തരവിട്ടു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾ ജാഗ്രതാ പാലിക്കണമെന്ന് ഭരണകൂടം അറിയിച്ചു. തായ് ലൻഡിൽ മാതൃദിനാഘോഷവും രാജ്ഞിയുടെ ജന്മദിനാഘോഷവും നടക്കുന്ന ദിവസമാണ് സ്ഫോടനം അരങ്ങേറിയത്.
രാജ്യത്ത് കലാപമുണ്ടാക്കാനും ആശയകുഴപ്പം പരത്തുന്നതിനുമാണ് സ്ഫോടനങ്ങൾ കൊണ്ട് അക്രമികൾ ലക്ഷ്യമിടുന്നതെന്ന് ജുന്താ തലവൻ പ്രയുത് ചാൻ ഒചാ മാധ്യമങ്ങളോട് പറഞ്ഞു. സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല.