ഖത്തറില്‍ ഇന്ത്യക്കാരുടെ വധശിക്ഷ; കേന്ദ്രം ദയാഹര്‍ജി നല്‍കി

ദോഹ: ഖത്തറില്‍ സ്വദേശി വൃദ്ധയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് തമിഴ്‌നാട് സ്വദേശികളുടെ ശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ എംബസി ഖത്തറിന് ദയാഹര്‍ജി സമര്‍പ്പിച്ചു.

81 വയസ്സുള്ള ഖത്തരി സ്ത്രീയെ നാലുവര്‍ഷം മുമ്പ് മൂന്നുപേര്‍ ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. 2014 ഡിസംബറിലാണ് ഖത്തര്‍ പരമോന്നത കോടതി ഇന്ത്യക്കാരായ സുബ്രഹ്മണ്യന്‍, അളഗപ്പന്‍, ചില്ല ദുരൈ പെരുമാള്‍ എന്നിവര്‍ക്ക്  ശിക്ഷ വിധിച്ചത്. കേസില്‍ പ്രതിയായ ശിവകുമാര്‍ അരസന്‍െറ വധശിക്ഷ പിന്നീട് ജീവപര്യന്തമാക്കി മാറ്റി.

നേരത്തെ പ്രതികള്‍ ജോലിചെയ്തിരുന്ന നിര്‍മാണ സൈറ്റിനടുത്തായിരുന്നു വൃദ്ധയുടെ വീട്. ഇവരുമായി നല്ല ബന്ധം സ്ഥാപിച്ച പ്രതികളെ വൃദ്ധ റമദാനില്‍ ഭക്ഷണത്തിനു ക്ഷണിക്കുകയും ചെയ്തിരുന്നു. പ്രതികള്‍ സംഘം ചേര്‍ന്നാണ് വൃദ്ധയെ കൊലപ്പെടുത്തി എന്നാണ് കേസ്. വധശിക്ഷ സുപ്രീം കോടതി ശരിവെച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇന്ത്യന്‍ എംബസിയോട് കേസിന്‍െറ വിശദീകരണം തേടിയിരുന്നു. തുടര്‍ന്ന് എംബസി ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രതികളുടെ ബന്ധുക്കള്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു.

Share news
error: Content is protected !!
Scroll to Top