വിജിലന്‍സ് ഡയറക്ടറില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വസം;മുഖ്യമന്ത്രി

കോഴിക്കോട്: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസില്‍ സര്‍ക്കാരിന് പൂര്‍ണവിശ്വാസമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജേക്കബ് തോമസിനെതിരായ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടിയത് ചിലകാര്യങ്ങളില്‍ വ്യക്തത വരുത്താനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  അതുകൊണ്ടുതന്നെയാണ് അദ്ദേഹം ആ സ്ഥാനത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അഴിമതി ആരും കാണിച്ചാലും സംരക്ഷിക്കില്ല.വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ഒരു റിപ്പോര്‍ട്ട് വരുമ്പോള്‍ സര്‍ക്കാര്‍ ചെയ്യേണ്ട നടപടിയാണ് അതില്‍ നിയമപരമായ വ്യക്തത വരുത്തുക എന്നത്. അല്ലാതെ റിപ്പോര്‍ട്ട് ലഭിച്ചയൂടനെ അതൊന്നും ശരിയല്ലെന്ന് പറഞ്ഞ് തള്ളികളയുകയല്ല വേണ്ടത്.

ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ട കാര്യങ്ങളില്‍ ഇടപ്പെട്ടിട്ടുണ്ട്. അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. പിന്നെ ബിജെപി വി മുരളീധരന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ല എന്നതാണെങ്കില്‍ ആ വിമര്‍ശനം ശരിയാണ്.

നടരാജപിള്ളയുടെ ഭൂമി ഏറ്റെടുത്തത് സി പി രാമസ്വാമി അയ്യരുടെ കാലത്താണ്. ആ ഏറ്റെടുക്കലൊന്നും അന്വേഷിക്കാന്‍ ഈ സര്‍ക്കാര്‍ ഉദ്യേശിക്കുന്നില്ല. പലര്‍ക്കും പല ആവശ്യങ്ങളും ഉന്നയിക്കാം സര്‍ക്കാരിന് ചെയ്യാനാവുന്നതേ പരിഗണിക്കാനാകു.

സ്വാശ്രയ കോളേജുകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട് അവരുടെ റിപ്പോര്‍ട്ട് വരട്ടെ അതിനുശേഷം വേണ്ട നടപടി സ്വീകരിക്കും.

ഐഎഎസുകാര്‍ക്കിടയില്‍ കുറച്ചു നാള്‍ മുമ്പ് ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു . അതവര്‍ പ്രകടിപ്പിച്ചതുമാണ്. ന്യായമായ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടാകും. എന്നാല്‍ ഫയല്‍ വച്ചു താമസിപ്പിക്കല്‍ പോലുള്ളവ അംഗീകരിക്കാനാവില്ല. അനാവശ്യമായി ആരെയും പീഡിപ്പിക്കുന്ന നയം സര്‍ക്കാരിനില്ല. എന്നാല്‍ കേസുകള്‍ കേസുകളാണ്് . അത് വരുമ്പോള്‍ അതിന്റെ നിയമപരമായ വഴികളില്‍ പോകേണ്ടി വരും.അഴിമതി ആരു ചെയ്താലും സംരക്ഷിക്കില്ല.

ദേശീയ പാതയുടെ കാര്യത്തില്‍ മുന്‍പുള്ള തീരുമാനംതന്നെയാണ് ഇപ്പോഴുള്ളതും. ദേശീയപാത എന്ന് പറഞ്ഞത് കൊണ്ട് മാത്രം അത് വരികയില്ല. അതിന് ഭൂമി ഏറ്റെടുക്കണം.

പാമ്പാടി നെഹ്റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണുവിന്റെ അമ്മയുടെ കത്ത് കണ്ടിരുന്നു. അവര്‍ ആവശ്യപ്പെടുന്നതിന് മുന്നേ സര്‍ക്കാര്‍ ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. ഒരു മകന്‍ നഷ്ടമായ അമ്മയുടെ വേദന നമുക്കെല്ലാം അറിയാം. സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ട് കൂടാതെ നഷ്ടപരിഹാരമായി 10 ലക്ഷം രൂപ അനുവദിക്കുകയൂം അത് മന്ത്രി ടി പി രാമകൃഷ്ണന്‍ വീട്ടിലെത്തി നല്‍കുകയും ചെയ്തു. തുടര്‍ നടപടികളും കോളേജിനെതിരെയുള്ള അന്വേഷണവും നടക്കുന്നുണ്ട്. മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top