വിഎസ് പുറത്തേക്ക്?

തിരു: പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചുകൊണ്ട് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. മുതലമടയില്‍ സ്വകാര്യ ഡിസ്റ്റിലറി അനുവദിക്കുന്നതിനെതിരേ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സംസ്ഥാന നേതൃത്വത്തിനെതിരേ വിഎസ് കടന്നാക്രമിച്ചത്.

ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിനു ശേഷം സിപിഎമ്മിലുണ്ടായ അഭിപ്രായവ്യത്യാസത്തിന്റെ പരിസമാപ്തിയായാണ് വിഎസിന്റെ വാര്‍ത്താസമ്മേളനം വിലയിരുത്തപ്പെടുന്നത്. 64ലെ പിളപ്പിനോടാണ് വിഎസ് ഒഞ്ചിയത്ത് ആര്‍എംപി പ്രവര്‍ത്തകര്‍ പുറത്തേക്ക് പോകേണ്ടി വന്ന സാഹചര്യത്തെ താരതമ്യപ്പെടുത്തിയത്.

64ല്‍ പാര്‍ട്ടിയില്‍ നിന്നു പുറത്തായ സഖാക്കളെ ഡാങ്കെ വിളിച്ചത് വര്‍ഗ്ഗ വഞ്ചകരായിരുന്നുവെന്നും ഈ പുറത്തുവന്നവര്‍ നടത്തിയ പ്രവര്‍ത്തനമാണ് പത്തുലക്ഷം പേര്‍ അംഗങ്ങളായുളള പാര്‍ട്ടിയായി വളര്‍ന്നതെന്ന്, ഡാങ്കയെ പിന്നീട് സിപിഐ പുറത്താക്കിയതാണ് ചരിത്രമെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ പിണറായിയെ വ്യക്തമായി ഡാങ്കെയോട് ഉപമിക്കുകയായിരുന്നു വിഎസ്.

വാര്‍ത്താസമ്മേളനത്തിലുടനീളം റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ സഖാക്കളെന്നാണ് വിഎസ് വിശേഷിപ്പിച്ചത്. കേരള രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതാണ് വിഎസിന്റെ പ്രസ്താവനയെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. ഇനി സിപിഎമ്മില്‍ പിണറായിയോ വിഎസോ, ആരെങ്കിലും ഒരാള്‍ മാത്രമേ ഉണ്ടാകൂവെന്ന് സിപിഎം ഔദ്യോഗികപക്ഷത്തെ അനുകൂലിക്കുന്നവര്‍ അഭിപ്രായപ്പെട്ടു. വിഷയത്തെ കുറിച്ച് പഠിച്ചതിനുശേഷം മാത്രമേ പ്രതികരിക്കുകയുള്ളൂവെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് ആര്‍ പി അറിയിച്ചു.

Share news
error: Content is protected !!
Scroll to Top