കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

തിരു: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. വാണിജ്യ നികുതി വരുമാനത്തിലുണ്ടായ വന്‍ ഇടിവാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. ബജറ്റില്‍ നികുതി നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടില്ല.

ആദ്യപാദത്തില്‍ വളര്‍ച്ചാ നിരക്ക് 17. 2 ശതമാനം മാത്രമാണ് ഉണ്ടായത്. സര്‍ക്കാര്‍ 24 ശതമാനം വളര്‍ച്ചാ നിരക്ക് പ്രതീക്ഷിച്ചിരുന്നപ്പോളാണ് ഇത്രയും കുറഞ്ഞ വളര്‍ച്ചാ നിരക്ക് ഉണ്ടായത്. ആദ്യ പാദത്തിലെ കുറവ് 1,460 കോടി രൂപയാണ്. ഈ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപെട്ടിരിക്കുന്നത്. വിലകയറ്റം രൂക്ഷമായ സാഹചര്യത്തില്‍ വാണിജ്യ നികുതി വരുമാനത്തിലെ കുറവ് സ്ഥിതിഗതികളെ കാര്യമായി ബാധിക്കും.

കഴിഞ്ഞ രണ്ടു ബജറ്റുകളിലായി വിവിധ ചരക്കുകള്‍ക്ക് ഒരു ശതമാനം മുതല്‍ 5 ശതമാനം വരെ വര്‍ദ്ധിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ 24 ശതമാനം വരെ വളര്‍ച്ചാ നിരക്ക് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഉല്‍സവ കാലമായിട്ടുപോലും 17.72 ശതമാനം മാത്രമാണ് ഇപ്പോഴത്തെ വളര്‍ച്ച. ബീവറേജസ് കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് വിറ്റഴിക്കുന്ന മൊത്തം മദ്യത്തിന്റെ മുഴുവന്‍ നികുതിയും തിരുവനന്തപുരം ജില്ലയിലാണ് അടക്കുന്നത്. അതുകൊണ്ടു തന്നെ തിരുവനന്തപുരം ജില്ലയില്‍ നികുതി വരുമാനം കൂടി. തിരുവനന്തപുരം ജില്ല കഴിഞ്ഞാല്‍ മലപ്പുറം ജില്ലയിലാണ് പ്രതീക്ഷിച്ച നികുതി വരുമാനം ലഭിച്ചത്. ചെക്ക് പോസ്റ്റുകള്‍ വഴിയും അല്ലാതെയും നികുതി വെട്ടിപ്പും നികുതി ചോര്‍ച്ചയും കൂടിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായി ഉദേ്യാഗസ്ഥര്‍ ചൂണ്ടി കാണിക്കുന്നത്. രൂപയുടെ മൂല്യ തകര്‍ച്ച വിപണിയെ സാരമായി ബാധിച്ചു കഴിഞ്ഞാല്‍ നികുതി വരുമാനത്തിലെ തകര്‍ച്ച തുടരുമെന്നാണ് സൂചന.

 

Share news
error: Content is protected !!
Scroll to Top