ആറന്മുള പദ്ധതി: കെജിഎസ് പുതിയ അപേക്ഷ നല്‍കി

aranmula airport_0_0ന്യൂഡല്‍ഹി: ആറന്മുള വിമാനത്താവള പദ്ധതിക്കായി പരിസ്ഥിതി അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നടത്തിപ്പുകാരായ കെ ജി എസ് ഗ്രൂപ്പ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് പുതിയ അപേക്ഷ നല്‍കി. വിമാനത്താവളത്തിന് പരിസ്ഥിതി അനുമതി നല്‍കിയത് കഴിഞ്ഞ വര്‍ഷം മേയില്‍ ദേശീയ ഹരിത െ്രെടബ്യൂണലിന്റെ ചെന്നൈ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് പുതിയ അപേക്ഷ നല്‍കിയത്. പദ്ധതിക്ക് കേരള സര്‍ക്കാര്‍ നേരത്തെ എതിര്‍പ്പില്ലാ രേഖ (എന്‍ ഒ സി) നല്‍കിയിരുന്നു.

പദ്ധതി പ്രദേശത്ത 490 ഏക്കറില്‍ അമ്പത് ഏക്കര്‍ തരിശുഭൂമിയും 41 ഏക്കര്‍ റബ്ബര്‍ പ്ലാന്റേഷനുമാണ്. കൃഷിയോഗ്യമല്ലാത്ത 325 ഏക്കറും പദ്ധതി പ്രദേശത്ത് ഉള്‍പ്പെടും. സര്‍ക്കാര്‍ ഭൂമിയും സ്വകാര്യ ഭൂമിയും ഉള്‍പ്പെട്ടതാണ് പദ്ധതി പ്രദേശം. ഇതില്‍ 66 ശതമാനവും കൃഷിയോഗ്യമല്ലാത്തതാണ്. ഭൗമശാസ്ത്ര പഠന കേന്ദ്രം തയ്യാറാക്കിയ പട്ടിക പ്രകാരം നിര്‍ദിഷ്ട പദ്ധതി പ്രദേശം സ്ഥിതി ചെയ്യുന്ന ആറന്മുള വില്ലേജില്‍ ചതുപ്പുനിലം ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്നും അപേക്ഷയില്‍ പറയുന്നു.

പദ്ധതി പ്രദേശത്തു കൂടി കടന്നു പോകുന്ന കോഴിത്തോട് വൃത്തിയാക്കാതെ കിടക്കുന്നതിനാല്‍ ഒഴുക്ക് തടസ്സപ്പെട്ട് വെള്ളം കെട്ടിനില്‍ക്കുകയാണ്. തോടിന്റെ സംരക്ഷണത്തിന് സംസ്ഥാന ചെറുകിട ജലസേചന വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. തോടിന്റെ ഒഴുക്കിനെ ബാധിക്കാത്ത നിലയിലാകും റണ്‍വേ നിര്‍മാണമെന്നും കെ ജി എസ് വ്യക്തമാക്കി. അപേക്ഷ 23ന് മന്ത്രാലയം പരിഗണിക്കും.

Share news
error: Content is protected !!
Scroll to Top