അലിഗഡ് യൂണിവേഴ്‌സിറ്റി കേന്ദ്രം നാടിന് സമര്‍പ്പിച്ചു.

മലപ്പുറം : മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ രംഗത്ത് അലിഗഡ് സര്‍വകലാശാല പ്രത്യേക കേന്ദ്രം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ പെരിന്തല്‍മണ്ണയിലെ ചോലാമലയില്‍ കേന്ദ്ര മാനവ വിഭവ മന്ത്രി കപില്‍ സിബല്‍ നാടിന് സമര്‍പ്പിച്ചു.  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഭരണ കാര്യാലയത്തിന്റെ ശിലാസ്ഥാപനം കേന്ദ്ര സഹമന്ത്രി ഇ. അഹമ്മദ് നിര്‍വ്വഹിച്ചു.  വെബ്‌സൈറ്റ് ഉദ്ഘാടനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിച്ചു.  വൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് മന്ത്രി ആര്യാടന്‍ മുഹമ്മദാണ്.  ചടങ്ങില്‍ മന്ത്രിമാരായ പി.കെ. അബ്ദുറബ്ബ്, എ പി അനില്‍കുമാര്‍, എം.പി. മാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, എം.എ. ഷാനവാസ്, അലിഗഡ് സര്‍വ്വകലാശാല വൈസ് ചാന്‍സ്്‌ലര്‍ പ്രൊഫ. പി.കെ. അബ്ദുല്‍ അസീസ്, എം.എല്‍.എ. മഞ്ഞളാംകുഴി അലി, സുഹ്‌റ മമ്പാട് എന്നിവര്‍ പങ്കെടുത്തു.
ഈ ചടങ്ങ് ലീഗ് മേളയാക്കിയെന്ന ആരോപണവും ഉയര്‍ന്നു. അലിഗഡ് ഓഫ് ക്യാമ്പസിനുവേണ്ടി യത്‌നിച്ച മുന്‍ എം എല്‍ എ ശശികുമാറിനെ ക്ഷണിക്കാതെ , നാലകത്ത് സൂപ്പി, മങ്കടയില്‍ മുന്‍പ് മല്‍സരിച്ച് തോറ്റ കെ പി മജീദും വേദിയിലെത്തിയതാണ് ഇടതുപക്ഷം ചൂണ്ടികാണിക്കുന്നത്. തവനൂരില്‍ മത്സരിച്ച് തോറ്റ വി വി പ്രകാശനും വേദിയില്‍ ഇടംകിട്ടിയത് ചര്‍ച്ചയായി. എന്നാല്‍ ചടങ്ങില്‍ സംസാരിച്ച മന്ത്രിമാരായ ഇ അഹമ്മദും ആര്യാടന്‍ മുഹമ്മദും മഞ്ഞളാംകുഴി അലിയും ശശികുമാറിനെ പുകഴ്ത്തിയതും കൗതുകമായി.
പ്രതിപക്ഷത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ ജനപ്രതിനിധികളും പ്രവര്‍ത്തകരും ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചു.  പെരിന്തല്‍മണ്ണയില്‍ ക്യാമ്പസ് സ്ഥാപിക്കുന്നതിനെതിരെയും അലിഗഡ് ക്യാമ്പസ് ജില്ലക്ക് കഴിഞ്ഞ ഇടതുസര്‍ക്കാര്‍ നഷ്ടമാക്കി എന്ന് പ്രചരണം നടത്തിയും ഇത് തങ്ങളുടെ നേട്ടമായി വരുത്തി തീര്‍ക്കാനാണ് ശ്രമമെന്ന് മുന്‍ പെരിന്തല്‍മണ്ണ എം.എല്‍.എ. വി. ശശികുമാര്‍ ആരോപിച്ചു.ഓഫ് ക്യാമ്പസ് ഉദ്ഘാടനചടങ്ങ് യുഡിഎഫ് മേളയാക്കിയതില്‍ പ്രതിഷേധിച്ച് വൈകീട്ട് പെരിന്തല്‍മണ്ണയില്‍ നടത്തിയ എല്‍ഡിഎഫ് പൊതുയോഗം ടി കെ ഹംസ ഉദ്ഘാടനം ചെയ്തു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top