HIGHLIGHTS : ദോഹ: ഖത്തറുള്‍പ്പെടെയുള്ള ആറു രാജ്യങ്ങളിലെ റോമിങ് നിരക്ക് പ്രാബല്യത്തില്‍ വന്നു. ജിസിസി രാജ്യങ്ങളിലെ റോമിങ് നിരക്കുകള്‍ വീണ്ടും കുറച്ചതായി കമ്യൂണിക...
ദോഹ: ഖത്തറുള്‍പ്പെടെയുള്ള ആറു രാജ്യങ്ങളിലെ റോമിങ് നിരക്ക് പ്രാബല്യത്തില്‍ വന്നു. ജിസിസി രാജ്യങ്ങളിലെ റോമിങ് നിരക്കുകള്‍ വീണ്ടും കുറച്ചതായി കമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി(സിആര്‍എ) അറിയിച്ചു. ഖത്തർ, സൗദി അറേബ്യ, ബഹ്റൈൻ, യുഎഇ, കുവൈത്ത്, ഒമാൻ എന്നീ ആറു രാജ്യങ്ങളിലെയും ടെലികോം ഉപഭോക്താക്കൾക്കു റോമിങ്ങിൽ ആയിരിക്കുമ്പോഴുള്ള ഡേറ്റ നിരക്ക് 35% കുറഞ്ഞു. വോയ്സ് കോൾ, എസ്എംഎസ് നിരക്കുകളും ചെറിയതോതിൽ കുറഞ്ഞിട്ടുണ്ട്.
അടുത്ത ഏപ്രിൽ ഒന്നിനു റോമിങ് നിരക്കുകൾ വീണ്ടും കുറയ്ക്കുന്നുണ്ട്. മൊബൈൽ ഡേറ്റ ചാർജിൽ 35% കുറവാണ് ലഭ്യമായിരിക്കുന്നത്. ഒരു മെഗാബൈറ്റ് ഡേറ്റ ഡൗൺലോഡ് ചെയ്യുന്നതിനു നിലവിലുണ്ടായിരുന്ന 4.73 റിയാൽ എന്ന നിരക്ക് 3.09 റിയാലായാണ് കുറഞ്ഞിരിക്കുന്നത്. ലോക്കൽ കോൾ നിരക്ക് മിനിറ്റിന് 0.94 റിയാൽ എന്ന റേറ്റിൽനിന്ന് 0.91 ആയി. ജിസിസി രാജ്യങ്ങൾ തമ്മിലുള്ള കോൾ നിരക്ക് 2.33 റിയാലിൽനിന്ന് 2.25 ആയി കുറഞ്ഞു. വോയ്സ് കോളുകൾ സ്വീകരിക്കുന്നതിനുള്ള നിരക്ക് 1.27 റിയാലിൽനിന്ന് 1.01 ആയി. എസ്എംഎസ് അയയ്ക്കുന്നതിനുള്ള നിരക്ക് 0.29 റിയാലിൽനിന്ന് 0.25 ആയി. റോമിങ്ങിലായിരിക്കുമ്പോൾ എസ്എംഎസുകൾ സ്വീകരിക്കുന്നത് കഴിഞ്ഞ ഏപ്രിലിൽ തീർത്തും സൗജന്യമാക്കിയിരുന്നു.
2015 ജൂണിലാണ് റോമിങ് നിരക്കുകൾ കുറയ്ക്കാൻ ജിസിസി വാർത്താവിനിമയ മന്ത്രാലയങ്ങളും മൊബൈൽ സേവന ദാതാക്കളും തീരുമാനമെടുത്തത്.