HIGHLIGHTS : സാമ്പത്തിക പ്രയാസം, സാമ്പത്തിക ഞെരുക്കം, സാമ്പത്തിക ദാരിദ്ര്യം എന്നെല്ലാം ഭരണ സിരാ
സാമ്പത്തിക പ്രയാസം, സാമ്പത്തിക ഞെരുക്കം, സാമ്പത്തിക ദാരിദ്ര്യം എന്നെല്ലാം ഭരണ സിരാ കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്നുണ്ടെങ്കിലും യഥാര്‍ത്ഥ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ് കേരളം. ഒരു ഭരണ സംവിധാനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ചെലവുകള്‍ നിര്‍വ്വഹിക്കുന്നതിന് ആ സംവിധാനത്തിന്റെ റവന്യൂ വരുമാനം അപര്യാപ്തമായി വരുമ്പോള്‍ ദൈനംദിന ചെലവുകള്‍ക്ക് കടം കൊളളുകയോ, പദ്ധതിച്ചെലവുകള്‍ വെട്ടിച്ചുരുക്കിയോ പണം കണ്ടെത്തേണ്ട അവസ്ഥയാണ് സാമ്പത്തിക പ്രതിസന്ധി. നിര്‍ഭാഗ്യവശാല്‍ നമ്മുടെ സംസ്ഥാനം ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതും ഈ ഗുരുതരമായ സാമ്പത്തിക സ്ഥിതി വിശേഷമാണ്. തത്ഫലമായി വാര്‍ഷിക പദ്ധതികള്‍ പലതും വെട്ടിച്ചുരുക്കേണ്ടി വരും. ഇതിന്റെ പരിണിതഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവരിക ആരോഗ്യം ,വിദ്യഭ്യാസം, പൊതുമരാമത്ത് തുടങ്ങിയ മേഖലകളിലായിരിക്കും ഈ സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഇനി കേവലം നാലുമാസം മാത്രം അവശേഷിക്കെ വാര്‍ഷിക പദ്ധതി നടത്തിപ്പ് ഇരുത്തിയഞ്ച് ശതമാനത്തിലേക്ക് പിച്ചവെയ്ക്കുന്നതെയൊള്ളു. 22762.53 കോടി അടങ്കലുള്ള നമ്മുടെ വാര്‍ഷിക പദ്ധതി 23 % പിന്നിടുന്നതെയൊള്ളു.ഇതിന്റെ ആദ്യ പ്രതിഫലനം തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണത്തിലും കാണാം.
കേരള ഖജനാവ് 2007 നു ശേഷം ആദ്യമായി ഓവര്‍ ഡ്രാഫ്റ്റിലായതും 2014 സെപ്തംബര്‍ മാസത്തിലാണ്. നിത്യ ചെലവുകള്‍ക്ക് ആവശ്യമായ പണം ട്രഷറികളില്‍ ഇല്ലാതെ വരുമ്പോള്‍ കേന്ദ്ര ഗവണ്മെന്റില് നിന്നും പതിനഞ്ച് ദിവസത്തിനുള്ളില്‍ മടക്കി നല്‍കാമെന്ന വ്യവ്വസ്ഥയില് പണം കടംകൊള്ളുന്ന രീതിയാണിത്. 2014 ലെ ഓണാഘോഷത്തോടനുബന്ധിച്ച ചെലവുകള്‍ക്ക് സംസ്ഥാന വിപണയില്‍ നിന്നും കടപ്പത്രമിറക്കി 1000 കോടി ശേഖരിച്ചാണ് നിര്‍വ്വഹിച്ചത്. തുടര്‍ന്നു വരുന്ന സാമ്പത്തിക പ്രയാസം നേരിടാന്‍ വീണ്ടും കടമെടുക്കുന്നതിന് അനുമതി തേടിക്കൊണ്ടിരിക്കുന്നു. ഇത് വളരെ ഗുരുതരമായ സാമ്പത്തികാവസ്ഥയാണ്. തത്ഫലമായി ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള വികസനത്തിന്റെ വാതായനങ്ങള്‍ തുറക്കുന്നതിനാവശ്യമായ അടിസ്ഥാന പശ്ചാത്തല മേഖലയില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നു. ഇത് നമ്മെ പിന്നോട്ട് നയിക്കുന്നു. ഇപ്പോള്‍ തന്നെ ട്രഷറികളില്‍ നിയന്ത്രണം ഏര്പപെടുത്തിക്കഴിഞ്ഞു. ശമ്പളവുമായി ബന്ധപ്പെട്ടെല്ലാത്ത ബില്ലുകള്‍ക്ക് മാസത്തില്‍ രണ്ടോ മൂന്നോ ദിവസം മാത്രമാണ് സ്വീകരിച്ച് പണം നല്‍കുന്നത്. അതില്‍ തന്നെ വന്‍ തുകകള്‍ക്ക് പ്രത്യേക അനുമതി വേണ്ടതായി വരുന്നു. തന്നിമിത്തം സര്‍ക്കാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തുന്ന കരാറുകാര്‍ക്ക് പണം ലഭിക്കാതെ വരുന്നു. ഇവരുടെ സംഘടന യോഗം ചോര്‍ന്ന് സര്‍ക്കാര്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തേണ്ടതില്ലെന്നും നിലവില്‍ പ്രവൃത്തിച്ച് വരുന്നവ പാതിവഴിയില്‍ നിര്‍ത്താനും തീരുമാനിച്ചതായി അറിയിച്ചു കഴിഞ്ഞു. മേല്‍ കാരണങ്ങളെല്ലാം തന്നെ തൊഴിലും വരുമാനവും തൊഴിലവസരങ്ങളും കുറയ്ക്കുകയും ജനത്തിന്റെ ക്രയശേഷി കുറയ്ക്കുകയും തന്നിമിത്തം നികുതി വരുമാനം കുറഞ്ഞുവരികയും സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്യുന്നു.
ഇവിടെ നാംസാമ്പത്തിക മാനേജ്മെന്റിന്റെ കാര്യത്തില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ മാസ്മരികത മനസിലാക്കേണ്ടി വരുന്നത്. അദേഹം അധികാരം വിട്ടൊഴിയുമ്പോള്‍ കേരളത്തിന്റെ ഖജനാവില്‍ 2000 കോടിയിലധികം രൂപയുടെ മിച്ചമുണ്ടായിരുന്നു. 2007 മുതല്‍ പശ്ചാത്തല മേഖലയിലും കൂടുതല്‍ തുക ഓരോ വര്‍ഷവും വകയിരുത്തി. ഒരു പൈസപോലും നികുതിയിനത്തില്‍ വര്‍ദ്ധിപ്പിക്കാതെ ചെലവുകള്‍ക്ക് ആവശ്യമായ പണം സ്വരൂപി്ക്കാന് കഴിഞ്ഞു.സാമൂഹിക സുരക്ഷാ മേഖലകളില്‍ പെന്‍ഷന്‍തുക വര്‍ദ്ധിപ്പിച്ചും രണ്ട് രൂപയ്ക്ക് അരി നല്‍കിയും വിദ്യഭ്യാസ ആരോഗ്യ മേഖലകളിലെ കാലാനുഗതമായ പുരോഗതിക്ക് വേണ്ട തുക വകയിരുത്തിയും ഒരു സര്‍ക്കാര്‍ ഉത്തരവാദിത്വ ബോധത്തോടെ പ്രവര്ത്തിച്ചതായിക്കാണാന് അവസരം നല്കി. ഇതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് അടിസ്ഥാന പശ്ചാത്തല മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ്. 2002 മുതല്‍ കേരളത്തില്‍ ചര്‍ച്ചയായിരുന്ന കെ എസ് പി ടി പദ്ധതിയുടെ ——ന്റെ നവീകരണവും എടുത്തുപറയാവുന്നതാണ്. അതുപോലെ മേഖലാപരമായ അസന്തുലിതാവസ്ഥ പരിഹരിച്ച് പിന്നോക്ക മേഖലകളുടെ വികസനത്തിനും സര്‍ക്കാര്‍ അന്ന് കൂടുതല്‍ ശ്രദ്ധിച്ചിരുന്നു. മലബാറിന്റെ റോഡ് വികസനത്തിനുള്ള പ്രത്യേക പാക്കേജും മലയോര പദ്ധതികളും ഇവയില്‍പ്പെടുന്നു.അഴിമതി മുക്തമാക്കി സംസ്ഥാനത്തെ പ്രധാന ചെക്ക് പോസ്റ്റുകളെ സുസജ്ജമാക്കി നികുതി പിരിവ് ഊര്‍ജ്ജിതമാക്കുന്നതിന് ധനമന്ത്രി നേരിട്ട് തന്നെ ഇറങ്ങിയത് കേരള ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്. അതുപോലെ വിവിധ മേഖലകളിലെ നികുതിച്ചോര്‍ച്ച തടഞ്ഞ് നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതില്‍ അന്നത്തെ ധനകാര്യ മാനേജ്മെന്റ് വിജയിച്ചതായി വിലയിരുത്താം. നികുതി വരുമാത്തിന്റെ വര്‍ദ്ധനവിന്റെ തോത് 23 ശതമാനം വരെ എത്തിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്.
കേരള സര്‍ക്കാറിന്റെ ഭരണതലത്തില്‍ കൈക്കൊള്ളുന്ന നയങ്ങളുടെയും നിലപാടുകളുടേയും ഫലമാണ് ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയെന്നത് വസ്തുതാപരമാണ്. സര്‍ക്കാറിന്റെ എക്സ്പന്റീച്ചര്‍ റിവ്യൂകമ്മറ്റിയുടെ ശുപാര്‍ശയില്‍ സംസ്ഥാനത്ത് 3000 ല്‍ അധികം തസ്തികകള്‍ അധികമാണ്. എന്ന് കണ്ടെത്തിയതായി പറയുന്നു. എന്നിട്ടും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പൊതുമേഖലയില്‍ 22,000 ല്‍ അധികം നിയമനങ്ങള്‍ നടത്തിയതായി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി കണ്ടെത്തിയിരിക്കുന്നു. ചെലവു ചുരുക്കല്‍ പ്രഖ്യാപിക്കുമ്പോഴും മന്ത്രിമാരുടെ എണ്ണം കുറയ്ക്കാനോ, ബോര്‍ഡ് കോര്പ്പറേഷന് മുതലായവയിലെ അംഗങ്ങളെ കുറക്കാനോ ശ്രമിച്ചിട്ടില്ലെന്നു മാത്രമല്ല ക്യാബിനറ്റ് പദവിയുള്ള ചീഫ് വിപ്പ്, ബോര്‍ഡ് കോര്പ്പറേഷന് ചെയര്മാന്മാര് എന്നീ തസ്തികകള്‍ സൃഷ്ടിക്കുന്നതില്‍ മത്സരിക്കുന്നതായും കാണാം. ഇവരുടെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗങ്ങളെ കുത്തി നിറച്ച് ചെലവ് വര്‍ദ്ധിപ്പിക്കുന്നതിലാണ് ഭരണ തലത്തില്‍ മത്സരമുണ്ടായത്. നികുതി പിരിവിന്റെ കാര്യത്തിലും നികുതിചോര്‍ച്ച തടയുന്നതിലും പരമ ദയനീയമായ അവസ്ഥയാണ്. സര്‍ക്കാര്‍ ബഡ്ജറ്റ് പ്രഖ്യാപിച്ചത് 20 ശതമാനത്തിലധികം നികുതി വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു വെന്നാണ്. പക്ഷേ ലഭ്യമായ കണക്കുകള്‍ പരിശോധിച്ചാല്‍ വര്‍ദ്ധനവിന്റെ തോത് 13 ശതമാന്തതില്‍ കുറവാണ് എന്നു മനസിലാകും. മാത്രമല്ല 32,000 ല്‍ അധികം കോടി രൂപയുടെ നികുതി കുടിശ്ശികയുണ്ട്. ഇതില്‍ 9,000 കോടി രൂപ മാത്രമെ നീതിപീഠങ്ങള്‍ ഇടപെട്ട സ്റ്റേ നല്‍കിയിട്ടുള്ളത്. ബാക്കി വരുന്ന 23,000 കോടിയിലധികം രൂപയുടെ സ്റ്റേ നല്‍കിയത് ഭരണതല്തതില് തന്നെയാണ്. ഇതിന്റെ മുന്‍പന്തിയില്‍ പ്രധാനമന്ത്രിയാണെന്നതാണ് വസ്തുത. ഇവ പിരിച്ചെടുക്കുന്നതിന് സര്‍ക്കാറന്റെ ഭാഗത്തു നിന്നും ആത്മാര്‍ത്ഥായ പ്രവര്‍ത്തനം ആവശ്യമാണ്. അതുപോലെ പുതിയ തസ്തികകളും ചെലവ് ചുരുക്കലും പ്രഖ്യാപിക്കുമ്പോഴും വകുപ്പുകള്‍ തമ്മില്‍ ഇക്കാര്യത്തില്‍ മത്സരിക്കുന്നതാണ് വസ്തുത. ധനമന്ത്രിയുടെ തന്നെ നിയന്ത്രണത്തിലുള്ള നീതിന്യായ വകുപ്പിന്റെ കീഴിലുള്ള മോട്ടോര്‍ ആക്സിഡന്്റ്ക്ലെയിം ട്രൈബ്യൂണലില്‍ MACT കോടതികളില്‍ അഡീ,ണല്‍ ഗവണ്മെന്റ് പ്ലീഡര്‍ മാരുടെ 41 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയത് കഴിഞ്ഞ സെപ്തംബര്‍ 12 ാം തിയ്യതിയാണ്. കേരളത്തിലെ MACT കോടതികളില്‍ നിലവില്‍ കേസുകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയില്ല എന്നിട്ടും എന്തിനുവേണ്ടി എന്നത് ഉത്തരം ലഭിക്കാത്ത രീതിയിലുള്ള ചോദ്യമായി അവശേഷിക്കുന്നു. അതുപോലെ വ്യവസായ വകുപ്പിലും പലതരം നിയമനങ്ങള്‍ നടന്നു കഴിഞ്ഞു. എയ്ഡഡ് സ്കൂള്‍ മാനേജര്‍മാരെ സഹായിക്കുന്നതിനായി വിദ്യഭ്യാസ രംഗം സാമ്പത്തിക അരാജകത്വത്തിന്റെയും കുത്തഴിഞ്ഞ ക്രൂരത്തരത്തിന്റെയും കോട്ടയാക്കി മാറ്റിക്കൊണ്ടിരിക്കുന്നുണ്ട്.
കോരളം ചെന്നെത്തിയിരിക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും മോചനം നേടണമെങ്കില്‍ പ്രവൃത്തിയില്‍ തന്നെ മുഖം നോക്കാതെ സര്‍ക്കാറിലേക്ക് പിരിഞ്ഞു കിട്ടേണ്ടതായ നികുതി പണം ആര്‍ജ്ജവത്തോടെ പിരിച്ചെടുത്ത് അടിസ്ഥാന പശ്ചാത്തലമേഖലകളുടെ വികസനത്തിന് കൂടുതല്‍ തുക വകയിരുത്തി തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിച്ച് നമ്മെ വികസനത്തിലേക്കും ക്ഷേമ സങ്കല്പത്തിലേക്കും ആനയിക്കേണ്ടതുണ്ട്. ഇതിന് രാഷ്ട്രീയ ഭിന്നതകള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്ന വികസനോന്മുഖമായ കാഴ്ചപ്പാടുകളുള്ള ഒരു രാഷ്ട്രീയ നേതൃത്വം അത്യന്താപേക്ഷിതമാണ്.