HIGHLIGHTS : ദില്ലി: ബലാത്സംഗം ചെയ്‌ത പെണ്‍കുട്ടിയെ വിവാഹം ചെയ്‌ത് കൂടെ താമസിപ്പിക്കുകയാണെന്ന് കള്ള സത്യവാങ്‌മൂലം നല്‍കി രക്ഷപ്പെടാന്‍ ശ്രമിച്ച
അഭിഭാഷകനെതിരെ നടപടി
ദില്ലി: ബലാത്സംഗം ചെയ്‌ത പെണ്‍കുട്ടിയെ വിവാഹം ചെയ്‌ത് കൂടെ താമസിപ്പിക്കുകയാണെന്ന് കള്ള സത്യവാങ്‌മൂലം നല്‍കി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയുടെ ശിക്ഷ സുപ്രീംകോടതി ശരിവെച്ചു. കേസില്‍ കള്ള സത്യവാങ്‌മൂലം നല്‍കിയ അഭിഭാഷകനെതിരെ നടപടി സ്വീകരിക്കാനും കോടതി ഉത്തരവിട്ടു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ചെക്കിന്റെ പുരയ്‌ക്കല്‍ വീട്ടില്‍ ഹനീഫയെയാണ് കീഴ്‌ക്കോടതി 7 വര്‍ഷത്തേക്ക് ശിക്ഷിച്ചത്. ഇതിനെതിരെ ഇയാള്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിയിരുന്നു. ഇതെ തുടര്‍ന്ന് ഇയാള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഇതിലേക്കായി സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലത്തിലാണ് പെണ്‍കുട്ടിയും താനും ഒരുമിച്ച് താമസിക്കുകയാണെന്നും രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ കള്ള ഒപ്പും ഇതില്‍ രേഖപ്പെടുത്തിയിരുന്നു.
സുപ്രീംകോടതിയിലെ അഭിഭാഷകനായ എസ്.ഗൗതമനെതിരെയാണ് കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചത്. കോഴിക്കോട് സെഷന്‍സ് മുഖേന സുപ്രീംകോടതി നേരിട്ട് അന്വേഷണം നടത്തിയപ്പോള്‍ പെണ്‍കുട്ടി പ്രതിയുടെ കൂടെ ഒന്നിച്ച് ജീവിക്കുന്നില്ലെന്ന് കണ്ടെത്തി. കോഴിക്കോട്ടെ നോട്ടറിയാണ് 2009 ല്‍ ഈ സത്യവാങ്‌മൂലം സാക്ഷ്യപ്പെടുത്തിയത്.
ചൊവ്വാഴ്‌ച കേസ് പരിഗണിച്ചപ്പോള്‍ ശിക്ഷ ശരിവെച്ച കോടതി കോടതിയലക്ഷ്യത്തിന് അഭിഭാഷകനെതിരെയും ഹനീഫയ്‌ക്കും നോട്ടീസ് അയച്ചു. വിവാഹം ചെയ്യാമെന്ന് പ്രലോഭിപ്പിച്ച് ബലാത്സംഗം ചെയ്‌ത കുറ്റത്തിന് ഏഴുവര്‍ഷവും ഭവനഭേദനത്തിന് രണ്ടുകൊല്ലവുമാണ് വിചാരണക്കോടതി ശിക്ഷിച്ചത്. ഇത് ജില്ലാ കോടതിയും ഹൈക്കോടതിയും ശരിവെച്ചു. ഇതിനെതിരെയാണ്2009 ല്‍ സുപ്രീം കോടതിയില്‍ എത്തിയത്.
ഹനീഫ പെണ്‍കുട്ടിയെ വിവാഹം ചെയ്‌ത് ഒരുമിച്ച് താമസിക്കുന്നുവെന്ന സത്യവാങ്‌മൂലത്തിന്റെ അടിസ്ഥാനത്തില്‍ 2010 ല്‍ ഹനീഫയ്‌ക്ക് സുപ്രീംകോടതി ജാമ്യം നല്‍കി. കഴിഞ്ഞവര്‍ഷം ആഗസ്‌റ്റ് 28 ന് കേസ് അന്തിമ വാദത്തിന് എടുത്തപ്പോള്‍ സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരാകേണ്ടിയിരുന്ന സ്‌റ്റാന്റിംഗ് കോണ്‍സില്‍ കോടതിയില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മറ്റൊരു സ്‌റ്റാന്റിംഗ് കോണ്‍സിലായ എംടി ജര്‍ജ്ജിനെ വിളിച്ചുവരുത്തിയ കോടതി സത്യവാങ്‌മൂലത്തിന്റെ സത്യാവസ്ഥ അന്വേഷിക്കാന്‍ നിര്‍ദേശിച്ചു. ഇതെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സത്യവാങ്‌മൂലം വ്യജമാണെന്ന് കണ്ടെത്തുകയായിരുന്നു.
കോടതിയെ തെറ്റിദ്ധരിപ്പിച്ച് അനുകൂലമായ ഉത്തരവ് നേടിയെടുക്കുന്നതിനുള്ള ശ്രമമാണ് ഹര്‍ജിക്കാരന്‍ നടത്തിയതെന്ന് സ്റ്റാന്റിംഗ് കോണ്‍സല്‍ എം ടി ജോര്‍ജ്ജ് കോടതിയെ അറിയിച്ചു. നിയമനടപടിയില്‍ ഇടപെടാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടന്നതെന്നും ഇതിന് ഉപദേശം നല്‍കിയ അഭിഭാഷകരും ശിക്ഷ അര്‍ഹിക്കുന്നുവെന്നും സ്റ്റാന്റിങ് കോണ്‍സല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കേസ് നാലാഴ്‌ച കഴിഞ്ഞ് പരിഗണിക്കും.