മൂന്നിയൂര്‍ തിരസ്‌കൃതരുടെ തിരുവോണമാഘോഷിക്കുന്നു

kaliyattam copyഉത്തര മലബാറിലെ കീഴാളവര്‍ഗ സംസ്‌കൃതിയുടെ തിരുവോണമായ കോഴിക്കളിയാട്ടത്തിന് ഇന്ന് അവസാനം. ഉത്തരമലബാറിലെ ചെറുമരും, കണക്കരും അടങ്ങിയ കീഴാളവര്‍ഗങ്ങള്‍ കെട്ടിയുണ്ടാക്കിയ പൊയ്കുതിരകളുമായി കാവുതീണ്ടുന്നതോടെ കഴിഞ്ഞ 10 ദിവസമായി തുടരുന്ന കളിയാട്ട ചടങ്ങുകള്‍ക്ക് ഇന്നൊടുക്കം

ചിരപുരാതനമായ ഒരു കാര്‍ഷിക സംസ്‌കൃതിയുടേയും ഉദാത്ഥമായ ഓര്‍മകളില്‍ പതിനായിരങ്ങള്‍ കാവു തീണ്ടാനായി ഗ്രാമപാതകളെ നൃത്തച്ചുവടുകളോടെ മുറിച്ചു കടക്കുന്ന വര്‍ണ ദൃശ്യങ്ങളാല്‍ സമൃദ്ധമാണ് ഈ നിമിഷങ്ങളില്‍ പരപ്പനങ്ങാടി, മഞ്ചേരി, കീഴ്‌ശേരി, കുണ്ടോട്ടി, പെരുവള്ളൂര്‍, തിരൂരങ്ങാടി പ്രദേശങ്ങള്‍.
kaliyattam 3 copy
ഇടവത്തിലെ ആദ്യത്തെ തിങ്കളാഴ്ചയാണ് ഉല്‍സവത്തിന് തുടക്കം കുറിച്ച് കാപ്പൊലിച്ചത്. വെള്ളിയാഴ്ച വലിയപറമ്പില്‍ നിന്ന് സാംബവ മൂപ്പന്‍ പൊയ്കുതിര സംഘങ്ങളുമായി കാവിലെത്തും. കാവുടയനായര്‍ സാംബവന്‍ കൊണ്ടുവന്ന മുറത്തിലിരുന്ന് കുതിരപിലാക്കല്‍ വെച്ച് കുതിരപണം വാങ്ങി സംഘത്തെ സ്വീകരിക്കും. പിന്നീട് കാവുതീണ്ടുന്ന സംഘം ഭഗവതിയെ വലം വെച്ച് കുതിരപിലാക്കല്‍ കുതിരയെ തല്ലിയുടക്കും. ഒരു വര്‍ഷത്തെ ദുരിതം ഇതോടെ അവസാനിക്കുമെന്നാണ് വിശ്വാസം. തുടര്‍ന്ന് പലസ്ഥലങ്ങളില്‍ നിന്നും, കുടുംബങ്ങളില്‍ നിന്നും കൊണ്ടു വരുന്ന പൊയ്കുതിരസംഘങ്ങള്‍ കാവുതീണ്ടും. കൂടികൂട്ടം ചടങ്ങോടെ കളിയാട്ട മഹോല്‍സവത്തിന് അവസാനമാകുന്നു. ഇതോടെ മലബാറിലെ ക്ഷേത്രോല്‍സവങ്ങള്‍ക്കും പരിസമാപ്തിയാകും.

കളിയാട്ടമഹോല്‍സവത്തോട് അനുബന്ധിച്ച് നടക്കുന്ന കളിയാട്ട ചന്തയും വളരെ പ്രശസ്തമാണ്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഈ ചന്തയില്‍ ലഭ്യമാകും. പഴമയുടെ പ്രതാപം വിളിച്ചോതുന്ന തൊപ്പിക്കുട, തഴപ്പായ, മുളങ്കൊട്ട, ഉലക്ക, ഉറി , ചിരട്ട തുടങ്ങിയവ ചന്തയിലെ ആകര്‍ഷക വസ്തുക്കളാണ്. കൂടാതെ കാലവര്‍ഷത്തിന്റെ ആരംഭമായതിനാല്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും, വിത്തുകള്‍ക്കും ആവശ്യക്കാര്‍ ഏറെയുമാണ്.
കുടുംബങ്ങളുടെയും, ബന്ധുക്കളുടെയും കൂടിച്ചേരലിനുള്ള ഒരു വേദി കൂടിയാണ് കളിയാട്ടം. അടുത്ത വര്‍ഷം കളിയാട്ടകാവില്‍ കാണാമെന്ന് പറഞ്ഞാണ് ഓരോരുത്തരും വിടവാങ്ങുന്നത്.

ഫോട്ടോ:ബിജു ഇബ്രാഹിം

[youtube]https://www.youtube.com/watch?v=pdITnYbV-K4[/youtube]

Share news
error: Content is protected !!
Scroll to Top