HIGHLIGHTS : ജനില്‍ മിത്ര/അന്‍സാരി ചുള്ളിപ്പാറ പത്താമത് അന്തർദേശീയ നാടകോത്സവത്തിൽ കേരളത്തിലെ ട്രാൻസ്ജെൻഡേഴ്സ് തങ്ങളുടെ തീവ്രാനുഭവങ്ങളുമായി അരങ്ങിലെത്തി. അരങ്ങിന...
ജനില്‍ മിത്ര/അന്‍സാരി ചുള്ളിപ്പാറ
പത്താമത് അന്തർദേശീയ നാടകോത്സവത്തിൽ കേരളത്തിലെ ട്രാൻസ്ജെൻഡേഴ്സ് തങ്ങളുടെ തീവ്രാനുഭവങ്ങളുമായി അരങ്ങിലെത്തി. അരങ്ങിന്റെ കരുത്തിലൂടെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ അവർ വിളിച്ചു പറഞ്ഞപ്പോൾ പ്രേക്ഷക മനസ്സാക്ഷിക്കു നേരെയുള്ള വാക്കുകൾ കൊണ്ടുള്ള കല്ലേറായി അത് മാറി. അരികുവൽക്കരിക്കപ്പെട്ടവരെ മുഖ്യ പ്രമേയമാക്കുന്ന ഈ വർഷത്തെ ഇറ്റ്ഫോക്കിൽ കേരളത്തിന്റെ ശക്തമായപ്രാതിനിധ്യം വിളിച്ചോതിക്കൊണ്ട് ഒന്നാം ദിവസം തന്നെ ട്രാൻസ്ജെൻസറുകളുടെ നാടകം അരങ്ങിലെത്തിയത് എന്ത്കൊണ്ടും ഉചിതമായി.
റെയിൻബോ ടോക്ക് (മഴവിൽ വർത്തമാനങ്ങൾ) നാടക ക്യാമ്പിൽ നിന്ന്
രൂപം കൊണ്ടതാണീ നാടകം. ഒരു ഭാഗത്ത് ക്ഷേമവികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കി ട്രാൻസ്ജെൻഡറുകളെ ശാക്തീകരിക്കുന്നു എന്ന് പറയുന്ന ഭരണകൂടവും സമൂഹവും മറുഭാഗത്ത് സദാചാര വ്യവസ്ഥക്ക് ഭീഷണിയായി അവരെ കാണുന്നു.
കുടുംബം മുതൽ മുകളിലോട്ടുള്ള സകല സാമൂഹിക സ്ഥാപനങ്ങളും അവരോട് കടുത്ത വിവേചനം കാണിക്കുന്നു. ബഹിഷ്കരിക്കുന്നു.
ഭിന്ന ലിംഗക്കാരെന്നും മൂന്നാം ലിംഗക്കാരെന്നുമുള്ള പരിപ്രേഷ്യത്തിലുടെ നമ്മൾ അവരെ ഭിന്നരെന്നും ഒന്നും രണ്ടും, കഴിഞ്ഞുള്ള മൂന്നാമരാണന്നുമുള്ള തലത്തിലേക്ക് അരികു വത്ക്കരിക്കപ്പെടുമ്പോൾ ആരാണ് ഒന്നാo ലിംഗക്കാർ എന്നും അതോ മൂന്നാം ലിംഗം കഴിഞ്ഞ് നാലും അഞ്ചും ലിംഗക്കാർ ഇനിയും ഉണ്ടാകുമോ പ്രസക്തമായ ചോദ്യമവസാനിപ്പിച്ചാണ് നാടകം അവസാനിക്കുന്നത് .
കേരള സംഗീത നാടക അക്കാദമി ഈ നടകത്തെ കേരളത്തിലെ പതിനാല് ജില്ലകളിലും അവതരിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിരിക്കുന്നു എന്നത് തന്നെ പൊതു സമൂഹം മാറ്റി നിർത്തപ്പെട്ട ഇവരെ നാടക ലോകം അതിന്റെ മുന്നരങ്ങിൽ നിർത്താനുള്ള ആർജ്ജവം ഉണ്ട് എന്നതിനുള്ള ശക്തമായ തെളിവാണ്. ശക്തമായ നേതൃത്വത്തിൽ നിന്ന് അവർക്കിനിയും പ്രതീക്ഷിക്കാം എന്ന പ്രത്യാശയും ഇത് നൽകുന്നു ‘