ഒ.വി വിജയന്റെ പ്രതിമക്ക് നഗരസഭയുടെ വിലക്ക്

കോട്ടക്കല്‍ : കോട്ടക്കല്‍ രാജാസ് സ്‌കൂളില്‍ സ്ഥാപിച്ച വിശ്വ സാഹിത്യകാരന്‍ ഒ.വി. വിജയന്റെ പ്രതിമക്ക് നഗരസഭയുടെ വിലക്ക്. സ്‌കൂള്‍ മുറ്റത്ത് പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിച്ചിട്ടുള്ള ഒ.വി വിജയന്റെ സ്മൃതി പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള പ്രതിമ നീക്കം ചെയ്യാനാണ് മുസ്ലീംലീഗ് ഭരിക്കുന്ന നഗരസഭ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് നേരിട്ടാണ് പ്രതിമ നീക്കാന്‍ നഗരസഭയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വിദ്യാരംഗം കാലാസാഹിത്യവേദി പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പാര്‍ക്ക് നിര്‍മ്മിച്ചത്. ആര്‍ട്ടിസ്റ്റ് ഇന്ത്യനൂര്‍ ബാലക്യഷ്ണനാണ് ഒ.വി വിജയനും പൂച്ചയും പുസ്തകവും ചേര്‍ത്തുള്ള പ്രതിമ നിര്‍മ്മിച്ചത്. 1.75 ലക്ഷം രൂപ ചെലവഴലച്ചാണ് പ്രതിമ നിര്‍മ്മിച്ചത്. ചൊവ്വാഴ്ച പാര്‍ക്ക് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് നഗരസഭ എതിര്‍പ്പുമായി രംഗത്തെത്തിയത്. പ്രതിമ നിര്‍മ്മിക്കാന്‍ സ്‌കൂള്‍ അധിക്യതര്‍ അനുമതി വാങ്ങിയിട്ടില്ലെന്നും പ്രതിമ മാറ്റിയശേഷം പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചാല്‍ മതിയെന്നുമാണ് നഗരസഭയുടെ നിലപാട്.

പ്രതിമ മാറ്റിയില്ലെങ്കില്‍ ഉദ്ഘാടനവുമായി സഹകരിക്കില്ലെന്ന നഗരസഭാനിലപാടിനെ തുടര്‍ന്ന് സ്‌കൂള്‍ പിടിഎ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം ചേര്‍ന്ന് പാര്‍ക്കിന് അനുമതി ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പില്‍ അപേക്ഷ നല്‍കാന്‍ തീരുമാനിച്ചു. പ്രതിമ മൂടി വെച്ച ശേഷം ഉദ്ഘാടനം നടത്താന്‍ പിടിഎ യോഗത്തില്‍ തീരുമാനമായതായുമാണ് അറിയാന്‍ കഴിഞ്ഞത്. മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. ജയകുമാറാണ് ചൊവ്വാഴ്ച പാര്‍ക്ക് ഉദ്ഘാടനം ചെയ്യുന്നത്.

നേരത്തെ മുസ്ലീംലീഗ് ഭരിച്ചിരുന്ന തിരൂര്‍ നഗരസഭാ പരിധിയിലെ തിരൂര്‍ സിറ്റി ജങ്ഷനില്‍ സ്ഥാപിക്കാന്‍ നിര്‍മ്മിച്ച തുഞ്ചെത്തെഴുത്തച്ഛന്റെ പ്രതിമ നിര്‍മ്മിച്ച ശേഷം സ്ഥാപിക്കാതിരുന്നത് ശക്തമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Share news
error: Content is protected !!
Scroll to Top