സഞ്ജയ് ദത്തിനായി ജയപ്രദയും അമര്‍സിംങ്ങും ഗവര്‍ണറെ കണ്ടു.

മുംബൈ : മുംബൈ സ്‌ഫോടനക്കേസില്‍ സുപ്രീം കോടതി അഞ്ചു വര്‍ഷം തടവു ശിക്ഷ വിധിച്ച ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് മാപ്പു നല്‍കണമെന്നാവശ്യപ്പെട്ട് എം.പിയും മുന്‍കാല നടിയുമായ ജയ പ്രദ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കര നാരായണനെ കണ്ടു. ചൊവ്വാഴ്ച വൈകിട്ട് ഏഴോടെയാണ് ഇവര്‍ സമാജ് വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍സിങ്ങിനൊപ്പം രാജ്ഭവനിലെത്തിയത്.

സഞ്ജയ് ദത്ത് ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന മുംബൈ ടാഡാ കോടതിയുടെ വിധി ജയപ്രദ ഗവര്‍ണര്‍ക്ക് നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടാതെ, നിയമവിരുദ്ധമായി ആയുധം കൈവശംവെച്ചതിന് മുംബൈ കോടതി നല്‍കിയ ശിക്ഷ സുപ്രീം കോടതി കുറച്ചതും അവര്‍ അപേക്ഷയില്‍ പറയുന്നുണ്ട്. സിനിമാഭിനയത്തിലൂടെ ഗാന്ധിസം പ്രചരിപ്പിച്ചതും ദത്ത് യുവാക്കള്‍ക്ക് പ്രചോദനമായത് വ്യക്തമാക്കുന്നതിനായി മഹാരാഷ്ട്രയിലെ സേവാഗ്രാം ആശ്രം, പ്രതിഭാ പാട്ടീല്‍ രാഷ്ട്രപതിയായിരിക്കെ അയച്ച കത്തും അവര്‍ ഗവര്‍ണര്‍ക്ക് നല്‍കി.

കൂടാതെ ദത്തിന്റെ അമ്മ നര്‍ഗീസ് രാജ്യസഭാംഗമായും പിതാവ് സുനില്‍ ദത്ത് ലോകസഭാംഗമായും മന്ത്രിയായും നല്‍കിയ സേവനവും സഞ്ജയ്ദത്ത് അനുഭവിച്ച മാനസിക പ്രയാസങ്ങളും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

 

Share news
error: Content is protected !!
Scroll to Top