വിഎസിനെതിരെ കടുത്ത നടപടിയുണ്ടായേക്കും

തിരു:സിപിഎം കേന്ദ്രകമ്മിറ്റി അംഗം വിഎസ് അച്യുതാനന്ദനെതിരെ അച്ചടക്ക നടപടിക്ക് കളമൊരുങ്ങുന്നു. ലാവ്‌ലിന്‍കേസില്‍ പിണറായി വിജയന്‍ കുറ്റക്കാരനാണെന്ന് സൂചന നല്‍കിയും ഈ കേസില്‍ സത്യം തുറന്നുപറഞ്ഞതിനാണ് തന്നെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാക്കിയതെന്നുമുള്ള വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് വി എസിനെതിരെ കര്‍ശനമായ അച്ചടക്കനടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയത്തിന് സിപിഐഎം സംസ്ഥാന സമിതി അംഗീകാരം നല്‍കി. വിഎസിനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്നും മാറ്റണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

സംസ്ഥാന സമിതിയില്‍ വോട്ടെടുപ്പ് നടത്തിയാണ് പ്രമേയം അംഗീകരിച്ചത്. പ്രമേയത്തില്‍ ബഹുഭൂരിപക്ഷം പേരും വോട്ടുചെയ്തു. വിഎസ് സ്വീകരിക്കുന്ന നിലപാടുകളോട് സംസ്ഥാന സമിതിക്കുള്ള വിയോജിപ്പ്് പൂര്‍ണമായ അര്‍ത്ഥത്തില്‍ കേന്ദ്ര നേതൃത്വത്തെ അറിയിക്കുന്നതിന് കൂടിയാണ് ഈ വോട്ടെടുപ്പ്.

വോട്ടെടുപ്പില്‍ വിഎസിനെതിരെ നടപടിവേണമെന്ന പ്രമേയത്തെ 7 പേര്‍ എതിര്‍ത്തു. കെ മേഴ്‌സിക്കുട്ടിയമ്മ, തിരപ്പന്‍കോഡ് മുരളി, എസ് ശര്‍മ്മ, സിഎസ് സുജാത, ചന്ദ്രന്‍ പിള്ള, സി കെ ശശീന്ദ്രന്‍, സി കെ സദാശിവന്‍ എന്നിവരാണ് പ്രമേയത്തെ എതിര്‍ത്തത്. സംസ്ഥാന സമിതിയില്‍ കടുത്ത വിമര്‍ശനമാണ് വിഎസിനെതിരെ ഉയര്‍ന്നത്. എന്നാല്‍ തനിക്കെതിരെ അച്ചടക്കനടപടി ചര്‍ച്ചചെയ്ത യോഗത്തില്‍ വി എസ് പങ്കെടുത്തില്ല.

വിഎസിനെതിരെ കര്‍ശന നടപടിയെടുക്കാതെ ഇനിയൊരടി മുന്നോട്ട് പോകാനില്ലെന്ന നിലപാട് സിപിഎമ്മിന്റെ കേരള സംസ്ഥാന ഘടകം തീരുമാനിച്ച പോളിറ്റ് ബ്യൂറോയില്‍ നിന്ന് സത്യം പറഞ്ഞതുകൊണ്ടാണ് തന്നെ മാറ്റിയതെന്ന വിഎസിന്റെ പ്രസ്താവനയും കേന്ദ്ര നേതൃത്വത്തെ അച്ചടക്ക നടപടിക്ക് പ്രേരിപ്പിച്ചേക്കും.

Share news
error: Content is protected !!
Scroll to Top