മഞ്ചേരിയില്‍ കെ.എസ്.ആര്‍.റ്റി.സി ഡിപ്പൊ ആരംഭിക്കും- ഗതാഗത മന്ത്രി

മഞ്ചേരി: ഇന്ദിരാഗാന്ധി ബസ് ടെര്‍മിനലില്‍ ആവശ്യമായ സ്ഥലവും സൗകര്യങ്ങളും നഗരസഭ നല്‍കിയാല്‍ ഉടന്‍ കെ.എസ്.ആര്‍.റ്റി.സി ഡിപ്പൊ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കെ.എസ്.ആര്‍.റ്റി.സി സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസ് മഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം, എറണാകുളം കോര്‍പ്പറേഷനുകളില്‍ സര്‍വീസ് നടത്തുന്ന ലോഫ്‌ളോര്‍ ബസ് വാങ്ങിയതിന് 80 ശതമാനം ഫണ്ട് കേന്ദ്ര സര്‍ക്കാരിന്റേതാണ്. 20 ശതമാനം കോര്‍പ്പറേഷനാണ് വഹിക്കേണ്ടതെങ്കിലും ഇതുവരെ കോര്‍പ്പറേഷന്‍ പണം നല്‍കിയിട്ടില്ല. നഷ്ടം സഹിച്ചാണ് ലോഫ്‌ളോര്‍ ബസുകള്‍ സര്‍വീസ് നടത്തുന്നത്. ഇതൊഴിവാക്കാനാണ് ഇവയുടെ സര്‍വീസ് പെരിന്തല്‍മണ്ണയിലേയ്ക്കും നിലമ്പൂരിലേക്കും കോഴിക്കോട്ടേക്കും ദീര്‍ഘിപ്പിച്ചത്. ആരെതിര്‍ത്താലും ഈ തീരുമാനത്തില്‍നിന്ന് പിന്‍മാറില്ലെന്നും മന്ത്രി പറഞ്ഞു.

പ്രതിദിനം 60 ബസുകള്‍ 200 ട്രിപ്പുകളാണ് മഞ്ചേരിയിലൂടെ സര്‍വീസ് നടത്തുന്നത്. ഡിപ്പൊ വരുന്നതോടെ കുറെ പുതിയ സര്‍വീസുകള്‍ മഞ്ചേരിയില്‍നിന്നാരംഭിക്കും. പൊതുജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാന്‍ ഇതു സഹായിക്കും. സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസിലേക്കാവശ്യമായ കംപ്യൂട്ടര്‍ എം.ഉമ്മര്‍ എം.എല്‍.എ –യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് നല്‍കും.

ചടങ്ങില്‍ അഡ്വ.എം.ഉമ്മര്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. നഗരസഭ ചെയര്‍മാന്‍ ഇസ്ഹാഖ് കുരിക്കള്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഇ.കെ.വിശാലാക്ഷി, എ.ഡി.എം. പി.മുരളി, ജില്ലാ പഞ്ചായത്ത് അംഗം വി.എം.ഷൗക്കത്ത്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.പി.മജീദ്മാസ്റ്റര്‍, നന്ദിനി വിജയകുമാര്‍, വി.എം.സുബൈദ, നഗരസഭാംഗങ്ങളായ പി.ശോഭന, കെ.പി.രാവുണ്ണി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അസി.ട്രോന്‍സ്‌പോര്‍ട്ട് ഓഫീസര്‍ സാബു ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top