ബിജു രമേശിന്റെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാമെന്ന് ഹൈക്കോടതി ഉത്തരവ്

biju rameshകൊച്ചി: ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാമെന്ന് ഹൈക്കോടതി ഉത്തരവ്. തിരുവനന്തപുരത്ത് കിഴക്കേകോട്ടയിലെ രാജാധാനി കെട്ടിട സമുച്ചയത്തിന്റെ ഭാഗങ്ങളാണ് പൊളിക്കേണ്ടത്. കെട്ടിടം സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉത്തരവ്. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായാണ് കെട്ടിടം പരിശോധിക്കാന്‍ ഉത്തരവിട്ടത്. സര്‍ക്കാരിന് ഉചിതമായ തീരുമാനം ഇക്കാര്യത്തില്‍ കൈക്കൊള്ളാമെന്ന് കോടതി വ്യക്തമാക്കി.

പൊളിച്ചു മാറ്റാന്‍ തുടങ്ങുന്നതിനു മുമ്പ് കൃത്യമായ സര്‍വെ നടത്തി സര്‍ക്കാര്‍ ഭൂമിയും ബിജു രമേശിന്റെ ഭൂമിയും തരംതിരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

തെക്കനംകര കനാല്‍ കയ്യേറിയാണ് കെട്ടിടം നിര്‍മ്മിച്ചത്. 2005 ലെ ദുരന്തനിവാരണ നിയമം അനുസരിച്ച് കെട്ടിടം പൊളിച്ചുമാറ്റണമെന്ന് നേരത്തെ തിരുവനന്തപുരം എഡിഎം ഉത്തരവിട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ബിജു രമേശിന് നോട്ടീസ് നല്‍കിയിരുന്നു.  എന്നാല്‍ ഇത് ചോദ്യം ചെയ്തു കൊണ്ട് ബിജു രമേശ് ഹൈക്കോടതിയെ സമീപിച്ചു. പാളിച്ചകള്‍ നിറഞ്ഞ നോട്ടീസ് സര്‍ക്കാര്‍ പിന്‍വലിക്കുകയും പിന്നീട് മറ്റൊരു നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. ബിജു രമേശിന് വിശദീകരണം നല്‍കാന്‍ ഹൈക്കോടതി നല്‍കിയ സമയപരിധി തീരും മുമ്പ് വീണ്ടും ഇത് കോടതിയിലെത്തുകയാണുണ്ടായത്.

Share news
error: Content is protected !!
Scroll to Top