തൃശൂര്‍ : താള മേള വര്‍ണ ഗജവീര വിസ്മങ്ങളുടെ പൂരകാഴ്ച്ച വാദ്യമേള സ്വപന ലഹരിയുടെ ഉന്മാദത്തിലേക്ക് പെരുക്കി കയറിതുടങ്ങി.
വക്കുനാഥന്റെ വിരിമാറിലെ ഇലഞ്ഞിയുടെ ഇലച്ചാര്‍ത്തിലേക്ക് മേളവും വാദ്യവും ഇണചേര്‍ന്ന് ആവാഹിക്കപ്പെടുകയായി…
ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് ഗൃഹാതുരത ഉണര്‍ത്തുന്ന പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം നടന്നുകൊണ്ടിരിക്കുന്നു. പൂരനഗരിയാകെ ജനസമുദ്രമായി മാറിക്കഴിഞ്ഞു.
ഇന്ന് രാവിലെ 7.30 മണ്ിയോടെ തിരുവമ്പാടി ഭഗവതി പഴയ നടക്കാവിലേക്ക് എഴുന്നള്ളി. 12.30 ന് പാറേമേകാവിലമ്മയും പുറത്തേക്കിറങ്ങി. ഉച്ചയ്ക്ക് പാറേമേക്കാവിലമ്മ വടക്കുനാഥന്റെ സന്നിധിയിലെത്തിയപ്പോള്‍ മുന്നൂറ് കലാകാരന്‍മാരോടൊത്ത് പെരുവനം കുട്ടന്‍ മാരാര്‍ ഇലഞ്ഞിത്തറ മേളം നടത്തിയപ്പോള്‍ വാദ്യമേളാസ്വാദകര്‍ ആനന്ദലഹരിയിലാറാടി.
ഇരുദേവിമാരും വടക്കുനാഥനെ വന്ദിച്ച് മുഖാമുഖം കൂടിക്കാഴ്ച്ചയ്ക്ക തയ്യാറാകുന്നതോടെ കുടമാറ്റത്തിന്റെ വര്‍ണക്കാഴ്ച്ചകള്‍ക്ക തുടക്കമാകും. വൈകീട്ട 5.30 ന് തുടങ്ങുന്ന കുടമാറ്റം ഏകദേശം ഒരുമണിക്കുര്‍ നീണ്ടുനില്‍ക്കും.
പുലര്‍ച്ചെ മൂന്ന് മണിയോടുകൂടിയാണ് പൂരവെടിക്കെട്ടിന് തുടക്കമാകുന്നത്്. രാവിലെ 6 മണിവരെ നീണ്ടു നില്‍കുന്ന ഈ വെടിക്കെട്ട് വിസ്മയം കാണാന്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പൂരപ്രേമികള്‍ കാത്തിരിപ്പ തുടങ്ങിക്കഴിഞ്ഞു.
വടക്കുനാഥ സന്നിധിയില്‍ വെച്ച്് നാളെ ഉച്ചയ്ക്ക് ദേവിമാര്‍ ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരത്തിന് സമാപനം.
പൂരത്തോടനുബന്ധിച്ച്് വന്‍ സുരക്ഷാസന്നാഹമാണ് തൃശൂരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ മുതല്‍ തന്നെ ഗതാഗത നിയന്ത്രണം നിലവില്‍ വന്നുകഴിഞ്ഞു. സുരക്ഷ കര്‍ശനമാക്കിയതിന്റെ ഭാഗമായി 28 ഡിവൈഎസ്പിമാരും 42 സിഐമാരും 200 എസ്‌ഐ മാരും 2500 സിവില്‍ പോലീസുകാരും 200 വനിത പോലീസുകാരുമടക്കം 3000 പേരെയാണ് ഇവിടെ ഡ്യൂട്ടിക്കിട്ടിട്ടുള്ളത്. നൂറോളം ഷാഡോ പോലീസും ആള്‍കൂട്ടത്തിനിടയില്‍ ഉണ്ടാകും നാല്പതോളം ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകളു സ്ഥാപിച്ചിട്ടുണ്ട്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.




