പണിമുടക്ക് ജില്ലയില്‍ ശക്തം

മലപ്പുറം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരും അദ്ധ്യാപകരും ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് ജില്ലയിലെ ഓഫീസ് പ്രവര്‍ത്തനത്തെ താളം തെറ്റിച്ചു. ഒരുവിഭാഗം ഭരണാനുകൂല സംഘടനകള്‍ പണിമുടക്കില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ബഹുഭൂരിപക്ഷം ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കില്‍ പങ്കെടുത്തു.

ജില്ലാ ആസ്ഥാനമായ മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രൊബേഷന്‍കാര്‍ ഉള്‍പ്പെടെ മിക്കജീവനക്കാരും പണിമുടക്കി. മലപ്പുറം സിവില്‍ സ്റ്റേഷനില്‍ ജില്ലാ രജിസ്ട്രാര്‍ ഓഫീസ് (ഓഡിറ്റ്), ഇറിഗേഷന്‍ സബ് ഡിവിഷന്‍, ഇറിഗേഷന്‍ സെക്ഷന്‍, ഒഫീസ് ജില്ലാ പഞ്ചായത്ത്, എല്‍ എ. ജനറല്‍ എന്നിവ അടഞ്ഞു കിടന്നു. മലപ്പുറം കളക്ടറേറ്റിലെ 190 ജീവനക്കാരില്‍ 66 പേര്‍ മാത്രമാണ് ജോലിക്കെത്തിയത്. പി.എസ്.സി.ഓഫീസില്‍ 43 ല്‍ 8 ഉം, ഡി.എം.ഒ.ഓഫീസില്‍ 75 ല്‍ 24 ഉം, കോട്ടപ്പടി ഡി.ഡി.ഇ ഓഫീസില്‍ 81ല്‍ 31 ഉം, മുനിസിപ്പാലിറ്റിയില്‍ 53 ല്‍ 16 ഉം, ജില്ലാ ട്രഷറിയില്‍ 58 ല്‍ 23 ഉം, എം.എസ്.പി ഓഫീസില്‍ 59 ല്‍ 17 ഉം, ജില്ലാ പോലീസ് ഓഫീസില്‍ 69 ല്‍ 31 ഉം,ജില്ലാ ഇന്‍ഡസ്ട്രീസ് ഓഫീസില്‍ 44 ല്‍ 10 പേരും മാത്രമാണ് ജോലിക്കെത്തിയത്.

പൊന്നാനി സിവില്‍ സ്റ്റേഷനില്‍ കയര്‍ പ്രോജെക്ട് ഓഫീസ്, എ.ആര്‍(ഓഡിറ്റ്), താലൂക്ക് ഇന്‍ഡസ്ട്രീസ് ഓഫീസ്, ലീഗല്‍ മെട്രോളജി, സബ് രജിസ്ട്രാര്‍ ഓഫീസ്, പൊന്നാനി കൃഷിഭവന്‍, ഫുഡ് ഇന്‍സ്‌പെക്ടര്‍ ഓഫീസ്, സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്, ലേബര്‍ ഒഫിസ്, ഹാര്‍ബര്‍ എഞ്ചിനിയറിങ്ങ് ഓഫീസുകള്‍, വട്ടംകുളം പഞ്ചായത്ത് ഓഫീസ്, വട്ടംകുളം കൃഷിഭവന്‍, എടപ്പാള്‍ എ.ഡി.എ ഓഫീസ് എന്നിവയും താലൂക്ക് പരിധിയിലെ 11 ല്‍ 10 വില്ലേജുകളും പൂര്‍ണ്ണമായി അടഞ്ഞു കിടന്നു. പൊന്നാനി താലൂക്ക് ഓഫീസില്‍ 49 ല്‍ 10 ഉം, സെയില്‍സ് ടാക്‌സ് ഓഫീസില്‍ ഓഫീസറും മാത്രമാണ് ജോലിക്കെത്തിയത്.

തിരൂര്‍ താലൂക്കില്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍ ഓഫീസ്, എ.ഡി.എ.ഓഫീസ്, ആര്‍.ടി.ഒ, എംപ്‌ളോയ്‌മെന്റ് ഓഫീസ് എന്നിവയും മിക്ക വില്ലേജ് ഓഫീസുകളും അടഞ്ഞുകിടന്നു.
തിരൂരങ്ങാടി താലൂക്കില്‍ വേങ്ങര പഞ്ചായത്ത് ഓഫീസ്, ഡയറി ഓഫീസ്, ലീഗല്‍ മെട്രോളജി ഓഫീസ് എന്നിവയും താലൂക്ക് ആസ്ഥാനത്തെ വില്ലേജ് ഉള്‍പ്പെടെ 13 വില്ലേജുകളും അടഞ്ഞു കിടന്നു.

താലൂക്ക് ഓഫീസില്‍ 62 ല്‍ 18 ഉം, ട്രഷറിയില്‍ 13 ല്‍ 3 ഉം, ബ്‌ളോക്ക് ഓഫീസില്‍ 27 ല്‍ 6 ഉം ജീവനക്കാര്‍ മാത്രമാണ് ജോലിക്കെത്തിയത്.
കൊണ്ടോട്ടിയില്‍ ലേബര്‍ ഓഫീസ്, വാഴയൂര്‍,ചേലേമ്പ്ര,പള്ളിക്കല്‍ വില്ലേജ് ഓഫീസുകള്‍, പള്ളിക്കല്‍ എല്‍.എസ്.ജി.ഡി,വാഴക്കാട് എല്‍.എസ്.ജി.ഡി,കോണ്ടോട്ടി എ.ഡി.എ, നെടിയിരിപ്പ് ഐ.ടി.ഡി.പി, കൃഷിഭവന്‍ തുടങ്ങി നിരവധി ഓഫീസുകള്‍ അടഞ്ഞു കിടന്നു.

പെരിന്തല്‍മണ്ണ താലൂക്ക് പരിധിയില്‍ ലേബര്‍ ഓഫീസ്, പട്ടികജാതി വികസന ഓഫീസ്, കൃഷിഭവന്‍, സെയില്‍സ് ടക്‌സ് ഇന്റലിജന്‍സ്, മൂര്‍ക്കനാട് പഞ്ചായത്ത്, ഐ.ടി.സി പതായ്ക്കര എന്നിവയും കൂട്ടിലങ്ങാടി, ഏലംകുളം, കുറുവ, പുലാമന്തോള്‍,ആനമങ്ങാട്, താഴേക്കോട്, മേലാറ്റൂര്‍, കീഴാറ്റൂര്‍, നെന്‍മിനി, വെട്ടത്തൂര്‍, കാര്യവട്ടം, പാതായ്ക്കര, അങ്ങാടിപ്പുറം എന്നീവില്ലേജ് ഓഫീസുകളും അടഞ്ഞു കിടന്നു.മറ്റു ഓഫീസുകളില്‍ നാമമാത്ര മായ ജീവനക്കാര്‍ മാത്രമാണ് ജോലിക്കെത്തിയത്.

നിലമ്പൂര്‍ താലൂക്ക് മേഖലയിലും മഞ്ചേരി മേഖലയിലും പണിമുടക്ക് ശക്തമായിരുന്നു.
പണിമുടക്കിയ ജീവനക്കാര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. മലപ്പുറത്ത്  പ്രകടനത്തിനു ശേഷം നടന്ന പൊതുയോഗം കെ.സുന്ദരരാജന്‍ ഉദ്ഘാടനം ചെയ്തു. എച്.വിന്‍സെന്റ്, അ.അബ്ദുറഹിം, സദു എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top