പകര്‍ച്ചവ്യാധികള്‍ക്കെതിരെ തീരദേശത്ത്‌ ജാഗ്രത

PAKARCHAVYATHI EAKOPANAYOGHAM ABDURAHMAN RANDATHANI MLA ULKADANAM CHEYYUNNUമലപ്പുറം: തീരദേശ മേഖലകളില്‍ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവ എല്ലാം വര്‍ഷവും കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ തീരദേശമേഖലകളില്‍ കൂടുതല്‍ ബോധവത്‌കരണവും പ്രതിരോധ പ്രവര്‍ത്തനവും ആവശ്യമാണെന്ന്‌ അബ്‌ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ ആവശ്യപ്പെട്ടു. തീരദേശമേഖലകളില്‍ ഉപ്പ്‌ വെള്ളം കയറുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും തീരദേശമേഖലകളിലെ കമ്യൂണിറ്റി ഹെല്‍ത്ത്‌ സെന്റുകളിലെ ലാബുകളില്‍ ആവശ്യമായ ജീവനക്കാരെ നിയോഗിക്കാനും ഡോക്‌ടര്‍മാരുടെ സേവനം കൂടുതല്‍ സമയം ലഭ്യമാക്കാനും നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു.

ജലസ്രോതസുകള്‍ മലിനമാക്കുന്നത്‌ കണ്ടെത്തിയാല്‍ ഉടന്‍ തൊട്ടടുത്ത പ്രഥമികാരോഗ്യ കേന്ദ്രങ്ങളിലോ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍മാരേയോ വിവരം അറിയിക്കണമെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ എല്ലാ വര്‍ഷവും കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌ ജലജന്യ രോഗമായ മഞ്ഞപ്പിത്തമാണ്‌ . ജനുവരി ഒന്ന്‌ മുതല്‍ ഫെബ്രുവരി 19 വരെ 88 കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളതായി വിവിധ വകുപ്പുകളടെയും പഞ്ചായത്തുകളുടെയും ഏകോപനയോഗത്തില്‍ ആരോഗ്യവകുപ്പ്‌ അധികൃതര്‍ വ്യക്തമാക്കി ഡി.റ്റി.പി.സി ഹാളില്‍ നടന്ന യോഗത്തില്‍ അബ്‌ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍എ, ജില്ലാ കലക്‌റ്റര്‍ കെ.ബിജു, ഗ്രാമ പഞ്ചായത്ത്‌ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്‌ സി.കെ. എ റസാഖ്‌ , ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഉമര്‍ ഫാറൂഖ്‌, ജില്ലാ സര്‍വെലന്‍സ്‌ ഓഫീസര്‍ ഡോ.നൂന മര്‍ജ എന്നിവര്‍ സംസാരിച്ചു.

കനോലി കനാല്‍ ശുചീകരണം: കനോലി കനാല്‍ മാലിന്യവും അഴുക്കും നീക്കം ചെയ്‌ത്‌ ശുചികരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. വേനലില്‍ കനാലിലെ നീരുറവ തൊട്ടടുത്ത കിണറുകളിലേയ്‌ക്ക്‌ ഒലിച്ചിറങ്ങി കുടിവെള്ളം മലിനമാക്കുന്നത്‌ പകര്‍ച്ചവ്യാധിക്ക്‌ കാരണമാവുന്നു. കനോലി കനാലില്‍ നിന്നും നീക്കം ചെയ്‌ത ചളി നിക്ഷേപിച്ച സ്ഥലത്തെ തെങ്ങുകള്‍ ഉണങ്ങിപ്പോയതായും എം.എല്‍.എ അറിയിച്ചു.

ഇതര സംസ്ഥാന തൊഴിലാളി കാംപുകള്‍: ഇതര സംസ്ഥാന തൊഴിലാളി കാംപുകള്‍ കേന്ദീകരിച്ച്‌ ബോധവത്‌ക്കരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനും തീരുമാനിച്ചു കോട്ടക്കല്‍, തിരൂര്‍, പുളിക്കല്‍ പ്രദേശങ്ങളില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഇവര്‍ താമസിക്കുന്നത്‌ പകര്‍ച്ചവ്യാധികള്‍ക്ക്‌ കരണമാവുന്നതായി യോഗം വിലയിരുത്തി. മൂന്നിയൂരില്‍ ഇവര്‍ താമസിച്ചിരുന്ന രണ്ട്‌ ലോഡ്‌ജുകളില്‍ ടോയ്‌ലറ്റ്‌ സൗകര്യമുണ്ടായിരുന്നില്ലെന്നും പൊതുസ്ഥലത്ത്‌ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റിയതിനെ തുടര്‍ന്ന്‌ തൊട്ടുടുത്ത ജലസ്രോതസ്‌ മലിനമായതായും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന്‌ ലോഡ്‌ജുകള്‍ അടച്ച്‌ പൂട്ടാന്‍ നോട്ടീസ്‌ നല്‍കാന്‍ പഞ്ചായത്ത്‌ സെക്രട്ടറിയോട്‌ ജില്ലാ കലക്‌റ്റര്‍ നിര്‍ദേശിച്ചു.

അഴുക്ക്‌ചാലുകളിലൂടെ പൈപ്പ്‌ലൈന്‍ കടന്നു പോകുന്നതും പകര്‍ച്ചവ്യാധിക്ക്‌ ഇടയാക്കുന്നുണ്ട്‌. ചെറിയമുണ്ടത്ത്‌ ഓഡിറ്റോറിയത്തിലേയ്‌ക്ക്‌ ഇത്തരത്തില്‍ പൈപ്പ്‌ലൈനിലൂടെ വരുന്ന വെള്ളം കുടിച്ചതിനെ തുടര്‍ന്ന്‌ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അങ്ങാടിപ്പുറത്ത്‌ മീഞ്ചന്തയില്‍ നിന്നുള്ള മലിനജലവും ഇത്തരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്‌ ആരോഗ്യവകുപ്പ്‌ ചൂണ്ടിക്കാട്ടി.

ഉത്തരേന്ത്യന്‍ വഴിയോര കച്ചവടക്കാര്‍ വില്‍ക്കുന്ന ശീതളപാനീയങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളം മുതല്‍ മറ്റ്‌ ഭക്ഷ്യ സാധനങ്ങള്‍ വരെ പരിശോധനയ്‌ക്ക്‌ വിധേയമാക്കണമെന്ന്‌ എം.എല്‍.എ ആവശ്യപ്പെട്ടു. ഇവര്‍ താമസിക്കുന്ന സ്ഥലത്ത്‌ വെച്ച്‌ തന്നെ അനോരോഗ്യകരമായ ചുറ്റുപാടിലാണ്‌ ഇത്തരം ഉത്‌പന്നങ്ങള്‍ നിര്‍മിക്കുന്നതെന്നും ഇത്‌ നിരീക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ടു. കുലുക്കി സര്‍മ്പത്ത്‌ മുതല്‍ വെല്‍ക്കം ഡ്രിങ്ക്‌ വരെയുള്ള പാനീയങ്ങളില്‍ തിളപ്പിച്ച്‌ ആറിയ വള്ളം മാത്രമേ ഉപയോഗിക്കാവൂയെന്ന്‌ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ അറിയിച്ചു കോട്ടക്കല്‍ പൂക്കോട്ടൂര്‍ എന്നിവിടങ്ങളില്‍ ജാഥയില്‍ പങ്കെടുക്കുന്നതിനിടയില്‍ ശീതളപാനീയം കുടിച്ച 100 ലധികം കുട്ടികള്‍ക്ക്‌ മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. തിരൂര്‍ നഗരസഭാ പരിധിയിലെ 10 പൊതുകിണറുകളില്‍ നിന്നെടുത്ത കുടിവെള്ളം പരിശോധിച്ചപ്പോള്‍ മൂന്ന്‌ സാംപിളുകള്‍ മാത്രമാണ്‌ കുടിവെള്ളത്തിന്റെ ഗുണനിലവാരമുള്ളതായി കണ്ടെത്തിയത്‌ ഇത്തരത്തില്‍ മലിനമായ കുടിവെള്ളം മൂലം രോഗങ്ങള്‍ വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ തദ്ദേശസ്വയംഭരണ സ്ഥപനങ്ങളും വിവിധ വകുപ്പുകളും നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജന പങ്കാളിത്തം ഉറപ്പക്കാന്‍ യോഗം തീരുമാനിച്ചു.

Share news
error: Content is protected !!
Scroll to Top