‘കേരള കവിത’ ദിനം ജൂലൈ 8 ന് എടപ്പാളില്‍

എടപ്പാള്‍ : ആധുനികത മുതല്‍ ഇന്നോളമുള്ള സമാന്തര മലയാള സാഹിത്യത്തെ കുറിച്ചുള്ള സംവാദത്തിനും, കേരള കവിത 2012 ന്റെ പ്രകാശനത്തിനും എടപ്പാളിന്റെ സാസ്‌കാരിക മണ്ഡലം വേദിയൊരുക്കുന്നു. ജൂലൈ8ന് ഞായറാഴ്ച എടപ്പാളിലെ വള്ളത്തോള്‍ വിദ്യാപീഠത്തില്‍ വിവിധ സെഷനുകളിലായി നടക്കുന്ന സംവാദത്തില്‍ മലയാളത്തിന്റെ സാഹിത്യ പ്രതിഭകള്‍ പങ്കെടുക്കുന്നു.

സച്ചിദാനന്ദന്‍, സക്കറിയ, കെ ജി ശങ്കരപിള്ള, ഡി വിനയചന്ദ്രന്‍, എന്‍ പ്രഭാകരന്‍, കല്പറ്റ നാരായണന്‍, സുഭാഷ് ചന്ദ്രന്‍, എസ്.ജോസഫ്, റിയാസ് കോമു,എംഎം ബഷീര്‍ തുടങ്ങിയ നീണ്ടനിരതന്നെ ഈ ചര്‍ച്ചയില്‍ പങ്കാളികളാകുന്നു.

മലയാള സാഹിത്യ രംഗത്ത് സംവാദങ്ങള്‍ക്കും, വിവാദങ്ങള്‍ക്കും തുടക്കം കുറിച്ചേക്കാവുന്ന ഈ സദസ്സില്‍ ആധുനികതയേയും, ഉത്തരാധുനികതയേയും അംഗീകരിക്കുകയോ, ചോദ്യം ചെയ്യപ്പെടുകയോ ചെയ്‌തേക്കും.

തുടര്‍ന്ന് ഉച്ചയ്ക്ക് 3 മണിക്ക് നടക്കുന്ന കവിതാ വായന ഡി വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30 ന് കേരള കവിതയുടെ വാര്‍ഷിക പതിപ്പിന്റെ പ്രകാശനം കെ.ജി ശങ്കരപ്പിള്ള നിര്‍വഹിക്കും. കൃതി പുതിയ തലമുറയുടെ പ്രതിനിധി അഭിരാമി ഏറ്റുവാങ്ങും.

അയ്യപ്പപണിക്കരുടെ നേതൃത്വത്തില്‍ ആധുനിക കവിതയേയും സാഹിത്യത്തേയും പരിപോഷിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പ്രസിദ്ധീകരണമാണ് കേരള കവിത. 1968 ല്‍ ആരംഭിച്ച കേരള കവിതയുടെ 43-ാം പതിപ്പാണ് ഇവിടെ പ്രകാശനം ചെയ്യുന്നത്.

ഈ സദസ്സില്‍ പാബ്ലോ നെരൂദ്ദയുടെ ജീവിതതത്ിലെ അപൂര്‍വ മുഹൂര്‍ത്തങ്ങള്‍ ആവിഷ്‌കരിക്കുന്ന ഇറ്റാലിയന്‍ സിനിമയായ ‘എല്‍ പോസ്റ്റീനോ’ പ്രദര്‍ശിപ്പിക്കും.

Share news
error: Content is protected !!
Scroll to Top