ഇനി കീരനെല്ലൂര്‍ കേരള ടൂറിസം മാപ്പിലേക്കായി ഒരുങ്ങുന്നു.

പരപ്പനങ്ങാടി: പരപ്പനങ്ങാടി പാലത്തിങ്ങലെ പ്രകൃതി രമണീയമായ കീരനെല്ലൂര്‍ പ്രദേശം കേരളത്തിലെ അറിയപ്പെടുന്ന വിനോദസഞ്ചാര മേഖലയാകാന്‍ ഒരുങ്ങുന്നു. ഈ സ്വപ്‌ന സാക്ഷാത്ക്കാരത്തിനായി 20 കോടിരൂപ വരുന്ന വികസന പദ്ധതികള്‍ തയ്യാറായി.

ന്യൂകട്ടിന്റെ ഇരുവശവും ജലസേചന വകുപ്പിന്റെ കൈവശമുള്ള മുപ്പതേക്കര്‍ ഭൂമിയില്‍ തുടങ്ങാനിരിക്കുന്ന പദ്ധതികളെ കുറിച്ച് ചര്‍ച്ചചെയ്യാനും പദ്ധതികള്‍ എപ്രകാരം നടപ്പില്‍ വരുത്തണമെന്നും പരിശോധിക്കുന്നതിനായി നിരവധി വകുപ്പുതല ഉദ്യോഗസ്ഥര്‍ കീരനെല്ലൂര്‍ പ്രദേശം സന്ദര്‍ശിച്ചു.

ടൂറിസം പ്രേമോഷന്‍ കൗണ്‍സിലിന്റെ ചാര്‍ജ്ജുള്ള ഡെപ്യൂട്ടി കളക്ടര്‍ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഇറിഗേഷന്‍, സയന്‍സ് ആന്റ് ടെത്‌ലോളജി, മ്യൂസിയം ആന്റ് പ്ലാനിറ്റോറിയം ഉദ്യോഗസ്ഥരും പഞ്ചായത്ത് വൈസ് പ്രസിഡന്റ് പികെ മുഹമ്മദ് ജമാല്‍, അബ്ദുറഹിമാന്‍ കുട്ടി എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്.

അഞ്ച്‌കോടിയുടെ ഗലീലിയോ പ്ലാനിറ്റോറിയം 11 കോടി രൂപ ചിലവുവരുന്ന രണ്ട് പാലങ്ങള്‍ മറ്റു പദ്ധതികള്‍ക്കായി അഞ്ചുകോടി എന്നിങ്ങനെയാണ് കീരനെല്ലൂര്‍ ടൂറിസം പദ്ധതിക്കായി ബജറ്റില്‍ നീക്കിവെച്ചിരിക്കുന്ന തുക.

പ്ലാനിറ്റോറിയം സ്ഥാപിക്കാനായി കണ്ടെത്തിയ സ്ഥലം തൃപ്തികരമാണെന്നും പ്ലാനിറ്റോറിയം സ്ഥാപിക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്നും ശാസ്ത്ര സാങ്കേതിക വകുപ്പ് ഡയറക്ടര്‍ അരുള്‍ ജറാള്‍ഡ് പറഞ്ഞു.

ടൂറിസം വകുപ്പ് ആദ്യഘട്ടമായ് തുടങ്ങുക ആയിരം മീറ്റര്‍ വരുന്ന റിവര്‍ സൈഡ് വാക്കിങ് പാതയുടെയും പൂന്തോട്ടത്തിന്റെയും നിര്‍മാണ പ്രവൃത്തികളാകും. കൂടാതെ നിലവിലുള്ളത് പൊളിച്ചുമാറ്റി പുതിയ ബോട്ടിങ് സെന്ററും ആരംഭിക്കും. കുട്ടികള്‍ക്ക കളിക്കാന്‍ പ്രത്യേക സൗകര്യങ്ങളുമുണ്ടായിരിക്കും.

പ്രകൃതിക്കിണങ്ങുന്ന ഈ ടൂറിസം പദ്ധതിക്കൊപ്പം വളരുന്നത് പാലത്തിങ്ങലിന്റെ, പരപ്പനങ്ങാടിയുടെ വികസന കുതിപ്പിന്റെ പ്രതീക്ഷകള്‍ കൂടിയാണ്.

Share news
error: Content is protected !!
Scroll to Top