‘ആധാര്‍’ വീട്ടിലെത്തി രജിസ്റ്റര്‍ ചെയ്യും; സംശയങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍

മലപ്പുറം:  ശാരീരിക വെല്ലുവിളി മൂലം കിടപ്പിലായ രോഗികളുടെ ‘ആധാര്‍’ രജിസ്‌ട്രേഷന്‍ വീടുകളിലെത്തി നിര്‍വഹിക്കാന്‍ ജില്ലാ കലക്റ്റര്‍ എം.സി മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. സംസ്ഥാനത്തെ രജിസ്‌ട്രേഷന്‍ ഏജന്‍സിയായ ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് മലപ്പുറം മാനെജര്‍ എ.ബി ജമാലാണ് സന്നദ്ധത അറിയിച്ചത്. രജിസ്‌ട്രേഷനുമായ ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 1800 425 0048 ല്‍ വിളിക്കാം.

മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ ആധാര്‍ രജിസ്‌ട്രേഷന്‍ നടത്തുന്ന്. മുന്‍പ് രജിസ്റ്റര്‍ ചെയ്യാത്ത മേഖലകളില്‍ പ്രത്യേക കാംപുകള്‍ നടത്തും. ജില്ലയിലെ 50 ശതമാനം വിദ്യാര്‍ഥികളും ആധാര്‍ കാര്‍ഡ് എടുത്തിട്ടുണ്ട്. ശേഷിക്കുന്നവര്‍ക്ക് സ്‌കൂളുകളില്‍ പ്രത്യേക കാംപ് നടത്തും. ഇതര സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ജില്ലയിലെ കാംപ് ഉപയോഗപ്പെടുത്താം. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെഡിം സോഫ്റ്റ്‌ടെക്കിനാണ് രജിസ്‌ട്രേഷനാവശ്യമായ സാങ്കേതിക സഹായം നല്‍കുന്നത്.
രാജ്യത്ത് താമസിക്കുന്നവര്‍ക്ക് ഏകീകൃത തിരിച്ചറിയില്‍ നമ്പര്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ 2010 ലാണ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ തുടങ്ങുന്നത്. 2011 ലാണ് പദ്ധതി കേരളത്തില്‍ തുടങ്ങിയത്. ഓരോ വ്യക്തിയുടേയും വിരലടയാളവും കൃഷ്ണമണിയുടെ അടയാളവും മറ്റു തിരിച്ചറിയല്‍ സൂചകങ്ങളും കാര്‍ഡില്‍ രേഖപ്പെടുത്തും. ഇന്ത്യയില്‍ എവിടെയും തിരിച്ചറിയല്‍ രേഖയായി ആധാര്‍ ഉപയോഗിക്കാം. ഓരോ പൗരന്റെയും ആരോഗ്യ രേഖകൂടിയാണ് ആധാര്‍. ഓരോ ആശുപത്രി സന്ദര്‍ശനവും ,ആരോഗ്യ സ്ഥിതിയും ലഭ്യമായ ചികിത്സ അടക്കമുള്ള വിവരങ്ങള്‍ കാര്‍ഡിലേക്ക് ശേഖരിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്ക്, പോസ്റ്റ് ഓഫിസ്,സ്‌കൂള്‍ , ആശുപത്രികള്‍ എന്നിവിടങ്ങളിലും ഇവ ഉപയോഗിക്കാം. സര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ സാധ്യതയുണ്ട്.

Share news
error: Content is protected !!
Scroll to Top