ലഹരിക്കായി പണം നല്‍കാത്തതിന് മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ ലഹരി വിമുക്തി കേന്ദ്രത്തിലേക്ക് മാറ്റി

താനൂര്‍: ലഹരി ഉപയോഗിക്കാന്‍ പണം നല്‍കാത്തതിന് മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടി കൂടി പൊലീസിലേല്‍പ്പിച്ചു. എറണാകുളത്ത് ജോലി നോക്കിയിരുന്ന യുവാവ് അവിടെ നിന്നുമാണ് ലഹരിക്കടിയാകുന്നത്. ലഹരി ഉപയോഗിക്കാന്‍ പിതാവിനോട് പണം ആവശ്യപ്പെട്ടെങ്കിലും കിട്ടാതെ വന്നതോടെ പിതാവിനെ അക്രമിക്കുകയായിരുന്നു. കൂടാതെ മാതാവിനെയും പ്രായം ചെന്ന പിതൃമാതാവിനെയും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചതോടെ അയല്‍ വാസികളെ വിവരമറിയിക്കുകയായിരുന്നു.

അക്രമാസക്തനായ നിലയിലായിരുന്നതിനാല്‍ നാട്ടുകാര്‍ ഇയാളുടെ കൈകാലുകള്‍ ബന്ധിച്ച് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ താനൂര്‍ പൊലീസ് സംഘം ഇയാളെ കൊണ്ടുപോകുകയായിരുന്നു. താനൂര്‍ ഡിവൈ.എസ്.പി പി. പ്രമോദിന്റെ നേതൃത്വത്തില്‍ താനൂര്‍ ഇന്‍സ്‌പെക്ടര്‍ ടോണി.ജെ. മറ്റത്തിന്റെയും പൊലീസ് സംഘത്തിന്റെയും സഹായത്തോടെ ഇയാളെ മയക്കു മരുന്നില്‍ പിടിയില്‍ നിന്നും മോചിപ്പിക്കാന്‍ കോഴിക്കോട് മാനസികാരോഗ്യ ആശുപത്രിയിലെ ലഹരി വിമുക്തി കേന്ദ്രത്തില്‍ എത്തിച്ചു.

പൊലീസ് വാഹനത്തിലിരുന്ന് ഇയാള്‍ തനിക്ക് തെറ്റു പറ്റിയതാണെന്നും ആരും ലഹരിയുടെ വലയില്‍ വീഴരുതെന്നും അത് തന്റെ ജീവിതം നശിപ്പിച്ചതു പോലെ നിങ്ങളുടെയും ഭാവി ഇല്ലാതാക്കുമെന്നും പറയുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

മയക്കുമരുന്ന് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അത് പൊലീസില്‍ അറിയിക്കുകയെന്ന ഉത്തരവാദിത്തം ജനങ്ങള്‍ നിറവേറ്റണമെന്നും പിടിക്കപ്പെടുന്നവരോട് വൈകാരികമായി പ്രതികരിക്കുകയോ ശാരീരികമായി ഉപദ്രവിക്കുകയോ ചെയ്യരുതെന്നും താനൂര്‍ ഡിവൈ.എസ്.പി പി.പ്രമോദ് അറിയിച്ചു. ലഹരിക്കടിമപ്പെട്ടവരെ ലഹരിവിമുക്തി കേന്ദ്രങ്ങളില്‍ കൊണ്ടു പോയി വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും ഡിവൈ.എസ്.പി പി.പ്രമോദ് കൂട്ടിച്ചേര്‍ത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top