കാന്റീന്‍ ജീവനക്കാരിയെ കാണാനില്ലെന്ന്  പരാതി

oung-ladyതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസിലെ കാന്റീന്‍ ജീവനക്കാരിയായ യുവതിയെ കാണാനില്ലെന്ന് പോലീസില്‍ സഹോദരന്റെ പരാതി. ചേലേമ്പ്ര കൊളക്കാട്ടുചാലി പലയക്കോട്ട് ഭാസ്‌ക്കരന്റെ മകള്‍ ഷീനയെ ഈ മാസം ഒന്നു മുതല്‍ കാണാതായതായി ചൂണ്ടിക്കാട്ടി സഹോദരന്‍ ജില്ലാ പോലീസ് മേധാവിയ്ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. വീട്ടില്‍ നിന്ന് കാന്റീനിലേക്കാണെന്ന് പറഞ്ഞ് പോയ 37 കാരിയായ ഷീന രാത്രി ഏഴുമണി കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയതെന്ന് ഷീനയുടെ സഹോദരന്‍ പറഞ്ഞു. ഷീനയെ കാണാതാകുമ്പോള്‍ അവരുടെ കൈവശം ആറ് പവന്റെ സ്വര്‍ണാഭരണങ്ങളും 12650 രൂപയും ഉണ്ടായിരുന്നതായി എസ്.പിയ്ക്ക് നല്‍കിയ പരാതിയിലുണ്ട്. കാന്റീനില്‍ തന്നെ ജോലി ചെയ്തിരുന്ന രാജനുമായി ഷീനയ്ക്ക് അടുപ്പമുണ്ടായിരുന്നതായി അന്വേഷണത്തില്‍ അറിഞ്ഞതായി ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു. രാജന്‍ കാന്റീനില്‍ നല്‍കിയ മേല്‍വിലാസവും കുടുംബ വിവരവും തെറ്റാണെന്നും ഷീനയുടെ ബന്ധുക്കള്‍ പറഞ്ഞു. തേഞ്ഞിപ്പലം പോലീസില്‍ ഷീനയെ കാണാതായ ദിവസം തന്നെ പരാതി നല്‍കിയിട്ടുണ്ടെന്നും സഹോദരന്‍ എസ്.പിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top