പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാത്ഥിയായി യശ്വന്ത് സിന്‍ഹ

പ്രതിപക്ഷത്തിന്റെ പൊതു രാഷ്ട്രപതി സ്ഥാനാത്ഥിയായി യശ്വന്ത് സിന്‍ഹയെ പ്രഖ്യാപിച്ചു. 17 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം അംഗീകരിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്, യശ്വന്ത് സിന്‍ഹയുടെ പേര് പ്രഖ്യാപിച്ചത്. മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കണമെന്ന ഉപാധി അംഗീകരിച്ചതോടെയാണ് യശ്വന്ത് സിന്‍ഹയുടെ പേര് രാഷ്ട്രപതി സ്ഥാനാത്ഥിയായി പ്രതിപക്ഷം പ്രഖ്യാപിച്ചത്.

രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യമില്ലെന്നു ഗോപാല്‍കൃഷ്ണ ഗാന്ധി വ്യക്തമാക്കിയ സാഹചര്യത്തിലാണ് സിന്‍ഹയെ പരിഗണിച്ചത്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറാണ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി യശ്വന്ത് സിന്‍ഹയുടെ പേര് നിര്‍ദ്ദേശിച്ചത്. എന്നാല്‍ യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും നിലപാടെടുത്തു. ഇത് അംഗീകരിച്ച് അദ്ദേഹം തൃണമൂലില്‍ നിന്നും രാജിവെച്ചു. പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്ന് തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.

യശ്വന്ത് സിന്‍ഹ 1986 ജനതാദളിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. പിന്നീട് ബിജെപി മന്ത്രിസഭയിലടക്കം കേന്ദ്രമന്ത്രിയായി പ്രവര്‍ത്തിച്ചു. ചന്ദ്രശേഖര്‍, വാജ്‌പേയി മന്ത്രിസഭകളില്‍ അംഗമായിരുന്നു. ചന്ദ്രശേഖറിന്റെ കേന്ദ്ര മന്ത്രിസഭയില്‍ ധനമന്ത്രിയായി പ്രവര്‍ത്തിച്ചു. പിന്നീട് ബിജെപിയില്‍ ചേര്‍ന്ന ശേഷം വാജ്‌പേയ് മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായും വിദേശ കാര്യമന്ത്രിയായും പ്രവര്‍ത്തിച്ചു. അതിന് ശേഷം നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ അദ്ദേഹത്തോട് ഇടഞ്ഞാണ് 2018 ല്‍ ബിജെപി വിട്ടത്. പിന്നീട് 2021 ല്‍ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിലവില്‍ തൃണമൂല്‍ വൈസ്പ്രസിഡന്റായിരിക്കെയാണ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ രാജിവെച്ചത്.

 

Share news
error: Content is protected !!
Scroll to Top