കര്‍ഷക നേതാവിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഐഎ യുടെ നോട്ടീസ് ; ഹാജരാകില്ലെന്ന് സംഘടന നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ

ന്യൂഡല്‍ഹി : എന്‍.ഐ.എയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് കര്‍ഷക സംഘടന നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ. ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അദ്ദേഹത്തിന് എന്‍.ഐ.എ നോട്ടീസ് അയച്ചതിനു പിന്നാലെയാണ് സിര്‍സയുടെ പ്രതികരണം. കര്‍ഷക സമരം അട്ടിമറിക്കുന്നതിന്റെ ഭാഗമാണ് എന്‍.ഐ.എയുടെ ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

സംയുക്ത കര്‍ഷക മോര്‍ച്ച നേതാവാണ് ബല്‍ദേവ് സിംഗ് സിര്‍സ.കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന നേതാവുമാണ് . ബല്‍ദേവ് സിംഗ് ഉള്‍പ്പെടെ 12 ലധികം ആളുകള്‍ക്ക് എന്‍.ഐ.എ നോട്ടീസ് നല്‍കിയിട്ടുണ്ട്. നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് നോട്ടിസ്.

രാജ്യത്തിനകത്ത് കുഴപ്പങ്ങളുണ്ടാക്കാന്‍ ഖാലിസ്ഥാന്‍ അനുകൂല സംഘടനകളായ സിഖ് ഫോര്‍ ജസ്റ്റിസ്, ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സ്, ബബ്ബാര്‍ ഖാല്‍സ ഇന്റര്‍നാഷണല്‍, ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് എന്നിവ ഗൂഢാലോചന നടത്തുന്നുവെന്ന എഫ്.ഐ.ആറിലാണ് കര്‍ഷക നേതാക്കള്‍ക്ക് അടക്കം എന്‍ഐഎ നോട്ടീസ്. 2020 ഡിസംബര്‍ 15നാണ് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിനെ കര്‍ഷക പ്രക്ഷോഭവുമായി കൂട്ടിക്കെട്ടുന്നതിനെ കര്‍ഷക സംഘടനകള്‍ വിമര്‍ശിച്ചു.

അതേസമയം, കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഒന്‍പതാം വട്ട ചര്‍ച്ചയും പരാജയമായിരുന്നു. നിയമം പിന്‍വലിക്കും വരെ പ്രതിഷേധം തുടരുമെന്നാണ് കര്‍ഷകര്‍ അറിയിച്ചിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top