‘രാജിയിൽ നിന്ന് പിന്നോട്ടില്ല, പുതിയ നേതൃത്വം പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല’; വി എം സുധീരൻ

തിരുവനന്തപുരം: ഹൈക്കമാന്‍ഡിന്റെ അനുമായ നീക്കം പാളി. രാജിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ അറിയിച്ചു. താനുമായി ചര്‍ച്ച നടത്തിയതില്‍ ഹൈക്കമാന്‍ഡിന് നന്ദി അറിയിക്കുന്നുവെന്നും പുതിയ നേതൃത്വം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നും സുധീരന്‍ പ്രതികരിച്ചു. തെറ്റായ ശൈലിയും അനഭിലഷണീയ നടപടിയുമാണ് തന്റെ പ്രതികരണത്തിന് കാരണമായതെന്നും പങ്കുവെച്ച തന്റെ ആശങ്കയാണെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

തെറ്റായ നടപടി തിരുത്താന്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ പ്രതീക്ഷിക്കുന്നുവെന്നും അതിനായി കാത്തിരിക്കുന്നുവെന്നും വി എം സുധീരന്‍ അഭിപ്രായപ്പെട്ടു. ഉചിതമായ പരിഹാരം ഉണ്ടാകുമോ എന്നതാണ് ഉറ്റുനോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം വി എം സുധീരനുമായുള്ള കൂടിക്കാഴ്ച പോസിറ്റീവ് ആണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പ്രതികരിച്ചു. വി എം സുധീരന്‍ ഉന്നയിച്ച കാര്യങ്ങള്‍ ഗൗരവമായി പരിഗണിക്കുമെന്നും സുധീരന്റെ രാജി ഗുരുതര വിഷയമല്ലെന്നും താരിഖ് അന്‍വര്‍ അഭിപ്രായപ്പെട്ടു.

രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും തുടര്‍ന്ന് എഐസിസി അംഗത്വവും രാജിവച്ചത് കോണ്‍ഗ്രസിന് തലവേദന ആയിരിക്കുകയാണ്. കേരളത്തിലെ വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഹൈക്കമാന്‍ഡ് ഫലപ്രദമായി ഇടപെട്ടില്ലെന്നാണ് ആക്ഷേപം. സംസ്ഥാന നേതൃത്വം കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും നേതൃതലത്തിലെ മാറ്റം പ്രതീക്ഷിച്ച ഗുണം ചെയ്യുന്നില്ലെന്നും വി.എം സുധീരന്‍ പറഞ്ഞു. തീരുമാനങ്ങള്‍ ഏകപക്ഷീയമാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.

 

Share news
error: Content is protected !!
Scroll to Top