ഒക്ടോബര്‍ ഒന്നുമുതല്‍ കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്ക് കുറയ്ക്കും

തിരുവനന്തപുരം: ഒക്ടോബര്‍ ഒന്നുമുതല്‍ കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കൊവിഡിന് മുന്‍പുളള നിരക്കിലേക്കാണ് മാറ്റം. ബസ് ചാര്‍ജ് കൂട്ടണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്നും ആന്റണി രാജു തിരുവനന്തപുരത്ത് പറഞ്ഞു. ഇനി മുതല്‍ കെഎസ്ആര്‍ടിസി ദീര്‍ഘദൂര ലോ-ഫ്ലോര്‍ ബസുകളിലും ബാംഗ്ലൂരിലേക്കുള്ള വോള്‍വോ, സ്‌കാനിയ ബസുകളിലും ഇ-ബൈക്ക്, ഇ-സ്‌കൂട്ടര്‍, സൈക്കിള്‍ തുടങ്ങിയ ഇരുചക്ര വാഹനങ്ങള്‍ യാത്രക്കാരുടെ കൂടെ കൊണ്ടുപോകാന്‍ സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.

ഒരു നിശ്ചിത തുക ഈടാക്കിയാണ് ഇത് അനുവദിക്കുക. ദീര്‍ഘദൂരയാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് നടപടി. നഗരത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ബസില്‍ നിന്ന് ഇറങ്ങി കൂടെ കൊണ്ടുവരുന്ന ഇരുചക്ര വാഹനത്തില്‍ തുടര്‍ യാത്ര സാധിക്കും. നവംബര്‍ ഒന്നു മുതല്‍ ഇതിനുള്ള സൗകര്യം ഒരുക്കും.

അന്തരീക്ഷമലിനീകരണമില്ലാത്ത ആരോഗ്യപ്രദമായ യാത്രക്ക് പ്രേരിപ്പിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ലോകമെങ്ങും സൈക്കിള്‍ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന ഈ കാലഘട്ടത്തില്‍ കേരളവും അതിനൊപ്പമുണ്ട് എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

 

 

Share news
error: Content is protected !!
Scroll to Top