പരാതികള്‍ കുറക്കുന്നതില്‍ ഉദ്യോഗസ്ഥ തലത്തില്‍ ജാഗ്രത വേണം ; മന്ത്രി വി അബ്ദുറഹിമാന്‍

തിരൂര്‍:ജനങ്ങളുടെ പരാതികള്‍ അപ്പപ്പോള്‍ പരിഹരിക്കുന്നതിലും സര്‍ക്കാര്‍ ഓഫീസുകളില്‍ പരാതികള്‍ കുന്നുകൂടുന്ന സാഹചര്യം ഇല്ലാതാക്കുന്നതിലും ഉദ്യോഗസ്ഥലത്തില്‍ തികഞ്ഞ ജാഗ്രത അനിവാര്യമാണെന്ന് കായിക – ന്യൂനപക്ഷ ക്ഷേമ – ഹജ്ജ് – വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. ‘കരുതലും കൈത്താങ്ങും’ തിരൂര്‍ താലൂക്ക്തല പരാതി പരിഹാര അദാലത്ത് തിരൂര്‍ വാഗണ്‍ ട്രാജഡി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മന്ത്രി വി. അബ്ദുറഹിമാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിലെ അദാലത്ത്.

ജനങ്ങള്‍ക്ക് എല്ലാ കാര്യങ്ങളെക്കുറിച്ചും ശരിയായ അവബോധമുള്ള കാലമാണിത്. ചെറിയ കാര്യങ്ങള്‍ക്ക് പോലും പലതവണ ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം ജനാധിപത്യ സംവിധാനത്തിന് ചേര്‍ന്നതല്ല. ജനങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന, ജനങ്ങളെ യജമാനന്‍മാരായി കാണുന്ന സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. ഇത് മനസ്സിലാക്കി വേണം ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കേണ്ടത്. സര്‍ക്കാര്‍ ഓഫീസുകളിലെ കെട്ടിക്കിടക്കുന്ന പരാതികളില്‍ വലിയ അളവില്‍ കുറവുണ്ടാക്കാന്‍ ഈ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വില്ലേജ് ഓഫീസുകള്‍ മുതല്‍ സെക്രട്ടറിയേറ്റ് വരെ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ മുന്‍ഗണന നല്‍കി. ഒന്നാംഘട്ടത്തില്‍ നടത്തിയ താലൂക്ക് തല അദാലത്ത് വഴി നിരവധി പരാതികള്‍ പരിഹരിച്ചു. ഇതുമൂലം ഇപ്പോള്‍ നടക്കുന്ന അദാലത്തില്‍ പരാതികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെന്നും ഇത് ആശ്വാസകരമാണെന്നും മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു.

ഒന്നരവര്‍ഷം മുമ്പ് എല്ലാ താലൂക്കുകളിലും മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ അദാലത്തുകള്‍ മാതൃകാപരമായിരുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തുടര്‍ന്ന് ഏതൊരു ജനാധിപത്യ സര്‍ക്കാറിനും എക്കാലത്തേക്കും മാതൃകയാക്കാവുന്ന നവകേരള സദസ്സുകള്‍ വഴി മുഖ്യമന്ത്രിയും മന്ത്രിമാരും പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുകയും പരാതികള്‍ കേള്‍ക്കുകയും ചെയ്തു. നിര്‍ണയിക്കപ്പെട്ട പ്രത്യേക വിഷയങ്ങളിലെ അവശേഷിക്കുന്ന പരാതികള്‍ പരിശോധിക്കാനാണ് ഇപ്പോള്‍ വീണ്ടും അദാലത്ത് നടത്തുന്നതെന്നും മന്ത്രി റിയാസ് പറഞ്ഞു.

ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, തിരൂര്‍ സബ്കളക്ടര്‍ ദിലീപ് കൈനിക്കര, എ.ഡി.എം. മൊഹറലി എന്‍ എം, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ഫീല്‍ഡ് ലെവല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top